Feb 1, 2011

മുനവറിന്റെ മരണാനന്തരം..

മുനവര്‍ ഭായ് മരിച്ചിട്ട് നാലുമാസം കടന്നു പോയിരിക്കുന്നു.കമ്പനിയില്‍ ഇന്ന് ആരും തന്നെ അയാളെ ഓര്‍മ്മിക്കുന്നില്ല.പ്രവാസ ലോകത്തിന്റെ മറ്റൊരു പ്രത്യേകത .ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല .(മുനവറിന്റെ കഥ ഇവിടെ വായിക്കുക)




കാലത്തേ ചെല്ലുമ്പോള്‍ മുനവറിന്റെ സഹോദരന്‍ അന്‍വര്‍ ഓഫീസില്‍ ഉണ്ടായിരുന്നു . നാട്ടില്‍ നിന്നും മുനവറിന്റെ ഭാര്യയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അടുത്തിടെ പല പ്രാവശ്യം ഫാക്സ് അയച്ചിരുന്നു.പണം കൈമാറുന്നതിനായി എംബസിയുടെ അംഗീകാരം വേണ്ടിയിരുന്നത് കൊണ്ടായിരുന്നു താമസം.ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉള്ള തുകയുടെ കാര്യവും ശരിയായിരുന്നില്ല. അവര്‍ക്കും വേണ്ടിയിരുന്നു ചില കടലാസുകള്‍.



മുനവര്‍ ആശുപത്രിയില്‍ ആയ ദിവസത്തെ കളക്ഷന്‍, പിന്നെ കുറെ കമ്പനി കടലാസുകള്‍ ,പിന്നെ മറ്റു ചില സാധനങ്ങള്‍ ഒക്കെ കൂടി ഒരു ചെറിയ പെട്ടിയില്‍ മുനവറിന്റെ റൂം മേറ്റ്‌ ഓഫീസില്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. അഡ്മിന്‍ മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു സാധനങ്ങള്‍ കൈമാറിയത്.പെട്ടി തുറന്നപ്പോള്‍ ഉണങ്ങിയ ഇലകളുടെ മണം അതില്‍ നിന്നും വരുന്നതുപോലെ തോന്നി.അതിനു മരണത്തിനെ ഗന്ധമാണെന്നും.മുനവറിന്റെ സാന്നിധ്യം അവിടെ എനിക്ക് അനുഭവപ്പെട്ടു.പെട്ടിയുടെ അകത്തു ഒരു കുടുംബ ഫോട്ടോ ഒട്ടിച്ചിരുന്നു.ജമീലയുടെയും ജാസ്മിന്റെയും പരിചിതമായ മുഖതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മുനവര്‍ .



പെട്ടിക്കുള്ളില്‍ കമ്പനിയില്‍ അടക്കാനുള്ള തുക ഒരു കവറില്‍ ഭദ്രമായി ഇന്‍വോയിസിന്റെ കൂടെ പിന്‍ ചെയ്തു വെച്ചിരുന്നു.ഒരു വാച്ച് , പേഴ്സ്, കുറെ ഫോട്ടോകള്‍, ഒരു കെട്ടു കത്തുകള്‍ പിന്നെ ചില ഉടുപ്പുകള്‍ എന്നിവ മാത്രമേ ആ ചെറിയ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളു . വാച്ചും പേഴ്സും എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് അന്‍വര്‍ വിതുമ്പിയപ്പോള്‍ അത് കാണാന്‍ ആകാതെ ഞാന്‍ മുഖം തിരിച്ചു.


ഓരോരോ സാധങ്ങള്‍ കൈയില്‍ എടുത്തു ശബ്ദം ഇല്ലാതെ അയാള്‍ കരയുകയായിരുന്നു. ഏക സഹോദരന്റെ അകാലത്തിലെ വേര്‍പാട് അയാളില്‍ വലിയ ദുഃഖം ഉണ്ടാക്കിയെന്നു എനിക്ക് തോന്നി. എന്നാല്‍ മുനവര്‍ ആശുപത്രിയില്‍ ആയ സമയത്ത് പറഞ്ഞു കേട്ടത് ഇങ്ങനെ ഒന്നും ആയിരുന്നില്ല.കമ്പനി ചെലവില്‍ മുനവറിനെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അത് നിരാകരിക്കുകയായിരുന്നു മുനവറിന്റെ കുടുംബം ചെയ്തത് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മരിച്ചു കഴിഞ്ഞു കിട്ടിയെക്കാമായിരുന്ന വലിയ സംഖ്യക്കുവേണ്ടിയാരിരുന്നു അത് എന്നും. അന്ന് ഫ്ലൈറ്റ് കിട്ടാതെ ഇരുന്നതിനാല്‍ മാത്രമായിരുന്നു മുനവറിനെ കയറ്റി വിടാതെ ഇരുന്നത്. അതിനു ശേഷം ഒരാഴ്ചക്ക് ശേഷം മുനവര്‍ ഈ ലോകം വിട്ടുപോകുകയും ചെയ്തിരുന്നു.



കമ്പനിക്കു തിരിച്ചടക്കാനുള്ള പണം എണ്ണി തിട്ടപ്പെടുത്തി അതിനു രസീത് ഉണ്ടാക്കുമ്പോഴും മുനവറിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു എന്ത് കൊണ്ടോ എനിക്ക് തോന്നി.അറിയാതെ ഞാന്‍ മുനവറിന്റെ പേരില്‍ രസീത് ഉണ്ടാക്കി.പിന്നീടു അത് ക്യാന്‍സല്‍ ചെയ്തു അന്‍വര്‍ എന്ന് എഴുതുമ്പോള്‍ എന്റെ കൈ എന്തുകൊണ്ടോ വിറച്ചു. വളരെക്കാലമായി അറിയാവുന്ന ഒരാളുടെ മരണം മനസുകൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല.



അന്‍വര്‍ കരച്ചില്‍ അടക്കിയിരുന്നു.പെട്ടിയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.അതിനു ശേഷം ബാകി ഉള്ള പണം എണ്ണി നോക്കുന്നത് കണ്ടപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് അയാളോട് വെറുപ്പ്‌ തോന്നി.


അടച്ച പണത്തിന്റെ രസീത് കൈപ്പറ്റിയതിനുശേഷം സാധനങ്ങള്‍ എടുത്തു പുറത്തിറങ്ങവേ അപ്രതീക്ഷിതമായി ആയിരുന്നു അന്‍വര്‍ ആ ചോദ്യം ചോദിച്ചത്.


ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?


അയാളുടെ സഹോദരന്റെ ജീവന്റെ വില എത്രയാണ് എന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ അപ്പോള്‍.