Dec 1, 2013

താണ്ടമ്മയുടെ താണ്ഡവങ്ങൾ !


മുടി ഒക്കെ  നഷ്ട്ടപ്പെട്ട്,ഗൾഫ്  ഗേറ്റിനു  വരദാനമായ ഒരു  മധ്യവയസ്കൻ വാതിൽ തുറന്നു  അകത്തുവന്നപ്പോൾ ,അൽപ്പം പണിപ്പെട്ടായാലും   ഡോക്റ്റർ ഫെർണാണ്ടസിനു ആളെ  മനസ്സിലായി.താണ്ടമ്മ എന്ന  ഫെക്  ഐഡിയിൽ  എഴുതുന്ന ബ്ലോഗ്ഗർ  പരിപ്പ് വട !
 

 
എന്തൊക്കെയുണ്ട്  വിശേഷങ്ങൾ?പെണ്ണിന്റെ പേരിലുള്ള  ബ്ലോഗ്‌ എഴുത്തൊക്കെ എങ്ങനെ പോകുന്നു ?എന്താണ്  ഇപ്പൊ  പ്രശ്നം ?
 
 
ബ്ലോഗ്‌ എഴുത്തിന്റെ കാര്യം ഒന്നും പറയണ്ട  ഡോക്റ്റർ.അന്ത്യശ്വാസം വലിക്കയല്ലേ,മലയാള ബ്ലോഗുകൾ.ഷവർമ്മ  കഴിച്ചു ആള് തട്ടിപ്പോയ  ഹോട്ടൽ പോലാ  ഇപ്പൊ ബ്ലോഗിന്റെ  അവസ്ഥ.ബ്ലോഗിൽ  ഒന്നും ഇപ്പൊ  ആളു കയറുന്നില്ല.എല്ലാവർക്കും ഫെസ് ബുക്ക്‌ മതിയല്ലോ .
 
 
അതിനു ഞാൻ എന്ത്  ചെയ്യാനാ?നുമ്മ  ഇവിടിരിക്കുന്നത്‌  മാനസിക രോഗികളെ  ചികിത്സിക്കാനാ.ഫെസ് ബുക്ക്‌ ഞരമ്പ്‌ രോഗികളെ  അല്ല! 
 
 

എന്നെ  കൈവിടരുത് ഡോക്റ്റർ.അതിഭയങ്കരമായ മാനസിക പ്രശ്നങ്ങളിൽ പെട്ട്  ഉഴലുകയാണ് ഞാൻ
"പരിപ്പുവട"  എന്ന ബ്ലോഗ്‌  ക്ലച്ചു പിടിക്കാഞ്ഞിട്ടാണല്ലോ ഞാൻ "താണ്ടമ്മയുടെ  താണ്ഡവങ്ങൾ"എന്ന ബ്ലോഗ്‌ തുടങ്ങിയതും,ബൂലോകത്ത്  ഒരു  സംഭവമായതും.പിന്നീട്  ബ്ലോഗിന്  മണ്ഡരി  .ബാധിച്ചപ്പോ,ഞാൻ അതെ പേരില് ഒരു ഫെസ് ബുക്ക്‌ അക്കൌന്റ് തുറന്നതും.ഇപ്പൊ പതിനാറായിരം ഫോലോവേർസും,സുക്കർ  സായിപ്പ്  സമ്മതിക്കാത്തത് കൊണ്ട് 5000  ഫ്രണ്ട്സും  പിന്നെ ഒരു 3500 റിക്വസ്റ്റ്  പെണ്ടിങ്ങും ഉണ്ട്.

 
 
നിങ്ങള്ക്ക്  ഇത്രയും  ആരാധകർ ഉള്ള  സ്ഥിതിക്ക്  അതിൽ  സന്തോഷിക്കയല്ലേ  ചെയ്യേണ്ടത്?അതിനു  ഒരു  മന : ശാസ്ത്രന്ജന് എന്ത് ചെയ്യാനാവും ? 
 
 
 
 
അതല്ല  ഡോക്റ്റർ..എന്നും കാലത്തേയും ഉച്ചക്കും  വൈകുന്നരവും,ഞാൻ ശുഭ ദിനം എന്നോ,ശുഭരാത്രി എന്നോ രണ്ടു വാക്ക് മാത്രം എഴുതിയാലും, അതിനൊക്കെ  മുന്നൂറും നാനൂറും ലൈക്ക് ആയിരുന്നു.മൂന്നോ നാലോ  വരി എങ്ങനെ എങ്കിലും  എഴുതിയാൽ  ലൈക്കിന്റെ കണക്കു  അറുനൂറോ എഴുനൂറോ ആകും.വല്ല സിനിമയും കണ്ടിട്ട് "ഇവനൊക്കെ  വല്ല തൂമ്പയും  എടുത്തു  കിളച്ചു കൂടെ" എന്ന്  നിരൂപണം  - അതാണല്ലോ  നമ്മുടെ  ഹൈലൈറ്റ് - എഴുതിയാൽ ലൈക്ക് ആയിരം കടക്കും.ഏതെങ്കിലും  സിനിമാ താരങ്ങളുടെയോ,വേറെ വല്ല പ്രോഫൈലിലും  ഉള്ള പെണ്ണുങ്ങളുടെ ചുണ്ടോ  കണ്ണോ അടിച്ചു മാറ്റി  ഇട്ടാൽ പിന്നെ  അന്ന് ഇൻബോക്സിൽ  മേസേജുകളുടെ  അയ്യരുകളി  ആയിരിക്കും.എന്റെ  പോസ്റ്റുകളിൽ  ആരെങ്കിലും  എന്തേലും  എതിർത്ത്  പറഞ്ഞാൽ,അന്ന്  എന്റെ  ആരാധകരായ ഞരമ്പ്‌ രോഗികൾ  അവനു പൊങ്കാലയിടും .
 
 
അതെന്തോന്നു...തിരുവന്തോരത്ത് അമ്പലത്തിൽ  ഇടുന്ന  എന്തോ  ഒന്നല്ലേ  ഈ  പൊങ്കാല?
 
 
അത് പിന്നെ ഡോക്റ്റർ,ഞങ്ങൾ  ഫെസ് ബുക്ക്‌ ജീവികളുടെ  ചില  പ്രത്യേക  വാക്കുകളാണ് പൊങ്കാല , ബെർപ്പിക്കൾ, പ്ലിംഗ് ഒക്കെ .


 
ഈ  സിനിമാക്കാരോട് താങ്കൾക്ക്   എന്താ  ഇത്ര  വെറുപ്പ്‌?സിനിമ ഇറങ്ങുന്ന ദിവസം  തന്നെ  നെഗറ്റീവ്  റിവ്യു ഒക്കെ ഇട്ടാൽ  ആ  ഒരു  വ്യവസായം  തന്നെ  നശിച്ചു പോവില്ലേ?



അത് പിന്നെ ഡോക്റ്റർ,ഞാൻ പരിപ്പുവട  എന്ന പേരില്  ബ്ലോഗ്‌ എഴുതി  തുടങ്ങിയപ്പോൾ പല  സംവിധായകരുടെയും പുറകെ കഥ  ആയിട്ടും,തിരക്കഥ  ആയിട്ടും ഒക്കെ കുറെ  നടന്നതാ. അന്ന്  അവരൊന്നും എന്നെ മൈൻഡ്  ചെയ്തില്ല. അതുകൊണ്ട്  സിനിമ  ഇറങ്ങും കഥയൊക്കെ മനസ്സിലാക്കി  ഒരു പോസ്റ്റ്‌ ഉണ്ടാകും.ആദ്യത്തെ ഷോ കഴിഞ്ഞാൽ ഉടൻ ഫെസ് ബുക്കിൽ  പടം കൂതറ  എന്ന് പറഞ്ഞു  റിവ്യു  ഇടും.പ്രതികാരം മനുഷ്യ സഹജം എന്നല്ലേ  സെയിന്റ്  ലൂസിഫര്  പോലും  പറഞ്ഞിട്ടുള്ളത് .
 

ശരി ശരി ...പ്രശ്നത്തിലേക്ക്  വരൂ .
 
 
 
എനിക്ക് എതിരാളികൾ ആയി  ഇപ്പൊ  ഒന്ന് രണ്ടു പേര്  അവതരിച്ചിട്ടുണ്ട്. ഓരോ ദിവസവും  അവർ പോസ്റ്റുകൾ എഴുത്തും.മണ്ണിന്റെ  മണമുള്ള  അടിപൊളി  പോസ്റ്റുകൾ ആയതു കൊണ്ട്  ഓരോ പോസ്റ്റിനും ആയിരവും ആയിരത്തി ഇരുനൂറും ഒക്കെ  ലൈക്കുകൾ  ആണ്.എന്റെ പോസ്റ്റിനുള്ള  ലൈക്  ഇപ്പൊ  വെറും അൻപതും  അറുപതും  ഒക്കെ ആയി കുറഞ്ഞു.എന്റെ  പരിപ്പുവട  ബ്ലോഗിന്റെ  ഗതിയാകുമോ  ഇനി  ഫെസ്ബുക്ക്‌ പ്രോഫൈലിനും  എന്ന  പേടിയാണ് എനിക്ക്  എപ്പോഴും .
 
 
 
ഈ ലൈക്കുകൾ  കൊണ്ട് എന്താണ്  ഗുണം.കാശ്  ഒന്നും  കിട്ടില്ലല്ലോ.പുഴുങ്ങി തിന്നാനും പറ്റില്ല!
 

അതല്ല ഡോക്റ്റർ,സ്ഥിരമായി  കിട്ടിക്കൊണ്ടിരുന്ന  ലൈക്കുകളും, ഹൃദയങ്ങളും,കിട്ടാതെ വന്നപ്പോൾ,എന്റെ ബി.പി കൂടി.പണ്ടേപ്പോലെ  ലൈക്ക് ഒക്കെ കിട്ടാത്തത്  ഞാൻ ഒരു ഫെക് ആയതു കൊണ്ടാണെന്ന്   വരെ  ആൾക്കാർ  പറഞ്ഞു ഉണ്ടാക്കാൻ  തുടങ്ങി.ലൈക്കുകൾ  കണ്ടില്ലെങ്കിൽ  തല കറങ്ങുന്നത് പോലെ  തോന്നും .ആളുകൾ  ചക്കരെ  എന്ന് പറഞ്ഞു മെസ്സേജ് ഇൻബോക്സിൽ  അയക്കുന്നത്  കുറഞ്ഞു.അതൊക്കെ പോട്ടെ  ഡോക്റ്റർ .എന്നും എന്റെ  താങ്ങായിരുന്ന  ഞരമ്പ്‌രോഗികള്  ഓരോരുത്തരായി  അണ്‍ ഫ്രണ്ട് ചെയ്തു പോകുന്നു.എനിക്ക്  ഇപ്പൊ  ഫെസ് ബുക്ക്‌  തുറന്നാൽ പരവേശമാണ്.ഓഫീസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.ആളുകളോട് ഒക്കെ  ഷൌട്ട്  ചെയ്യുന്നു.സുന്ദരികളായ പെണ്ണുങ്ങൾ   ഫ്രണ്ട്  ആയി ഉള്ളത് കൊണ്ട്,ഭാര്യയെ പണ്ടേ  ഗൗനിക്കാറില്ല.ഇനി  അവളുടെ തിരുമോന്ത  മാത്രം  കാണേണ്ടി  വരുന്ന  ഒരു  അവസ്ഥ  ചിന്തിക്കാൻ പോലും പറ്റുന്നില്ല. 

 
ഈ  പെണ്ണുങ്ങലോടൊക്കെ  വെറുതെ  ഇങ്ങനെ  ചാറ്റ്  ചെയ്യുന്നതുകൊണ്ട്  എന്ത്   സന്തോഷമാണ്  കിട്ടുന്നത്  എന്ന്  എനിക്ക്  മനസ്സിലാകുന്നില്ല .
 
 
 
എനിക്ക് ആരാധികമാർ  ഒരുപാട്  ഉണ്ട്.അവർ ചാറ്റിൽ  എന്തും എന്നോട് തുറന്നു പറയും.രഹസ്യങ്ങൾ  വരെ.അതൊക്കെ കേള്ക്കുന്നത്  തന്നെ  ഒരു സന്തോഷമാണ്.ഒരു  സുഖമാണ്.പെണ്ണ് ആണെന്ന്  വിചാരിച്ചല്ലേ  ഈ  പോത്തുകൾ  എല്ലാം പറയുന്നത്.ഈയിടെ  ഈ  സിറ്റിയിൽ തന്നെ ഉള്ള ഒരു പൊട്ടൻ  ഡോക്റ്ററുടെ  ഭാര്യ,പ്രോഫൈൽ പേര്  ക്ലിയോപാട്ര.എന്നോട് അവരുടെ  ഭര്ത്താവ് ഒരു കൊഞ്നാഡൻ ആണെന്ന് പറഞ്ഞു.പിന്നെ അവരുടെ കുറെ  രഹസ്യങ്ങളും..അയാള് എങ്ങാനും ഇതൊക്കെ അറിഞ്ഞിരുന്നെകിൽ  ഹൃദയം പൊട്ടി മരിച്ചേനെ. ഞാൻ എങ്ങാനും ഒരു  ആണ്  ആയിരുന്നെകിൽ  എന്റെ കൂടെ  ഇറങ്ങി വന്നേനെ  എന്നും പറഞ്ഞു.ഞാൻ ആണ്  ആണെന്ന് തുറന്നു പറയാൻ പറ്റില്ലല്ലോ ഇനി.
 
 
 
നിങ്ങള്ക്ക്  ഫെക് ഐഡിയിൽ,സ്ഥിരമായി  ഫെസ്ബുക്ക്‌  ഉപയോഗിക്കുന്നവരിൽ   കണ്ടു  വരുന്ന  ഒരു  രോഗമാണ്.ഞങ്ങളുടെ  ഭാഷയിൽ,ഇതിനു  നട്ടെല്ലോ  ഇല്ലായ്മ ഫെകൊമാനിയ  എന്ന് പറയും.സാരമില്ല.എല്ലാം  ശരിയാക്കാം.ഞാൻ തല്ക്കാലം കുറച്ചു മരുന്നുകള  തരാം. അത് കഴിച്ചിട്ട് ഒരാഴ്ച  കഴിഞ്ഞു  വരൂ .
 
 
താണ്ടമ്മ പോയതിനു  ശേഷം,ഡോക്റ്റർ  ഫെർണാണ്ടസ്‌  തന്റെ  "മഴുവൻ"  എന്ന പേരിലുള്ള   ഫെസ് ബുക്ക്‌  പേജ് തുറന്നു താണ്ടമ്മയുടെ പേജിൽ ചെന്ന്     ക്ലിയോപാട്ര  എന്ന  പ്രൊഫൈൽ   കണ്ടു  പിടിച്ചു.അതിലുള്ള  എല്ലാ പോസ്റ്റുകൾക്കും കുത്തിയിരുന്ന്  ലൈക്ക്  അടിച്ചു.പിന്നീട്  ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന്  ശേഷം വളരെ  റൊമാന്റിക്  ആയ  ഒരു  മെസ്സേജ് കൂടി അയച്ചു പ്രതീക്ഷയോടെ  കാത്തിരുന്നു .
 

അപ്പോൾ ക്ലിനിക്കിന്റെ  മുകളിലത്തെ  നിലയിൽ ബ്യുട്ടി പാർലർ  നടത്തുന്ന മിസ്സിസ്  ഫെർണാണ്ടസിന്റെ മൊബൈലിൽ  മെസ്സേജ്  അലർട്ടു വന്നു.പുതിയ  ഫ്രണ്ട്സ് റിക്വസ്റ്റ്  കണ്ടു  പുഞ്ചിരിച്ചു കൊണ്ട്  വളരെ  ശ്രദ്ധാപൂവം   അവർ അക്സെപ്റ്റ് എന്ന  ബട്ടണ്‍ ഞെക്കി.തന്റെ പോസ്റ്റുകളിൽ എല്ലാം  പുതിയ  ആൾ  ലൈക്ക് അടിച്ചത് കണ്ടു  പുളകിതയായി .


 
ക്ലിയോപാട്ര അക്സപ്ട്ടട്  യുവർ ഫ്രണ്ട്സ് റിക്വസ്റ്റ്  എന്ന മെസ്സേജ് വായിച്ച  ഡോക്റ്റർ തുള്ളിച്ചാടി.മറുപടിയായി   ഒരു  ലവ്സൈൻ  അയച്ചു  കൊണ്ടിരിക്കവേ,മൊബൈൽ  ശബ്ദിച്ചു.നംബറിനോടൊപ്പം  തെളിഞ്ഞു വന്ന  മിസ്സിസ്  ഫെർണാണ്ടസിന്റെ  ഫോട്ടോ കണ്ടപ്പോൾ   ഡോക്റ്റർ അസഹ്യതയോടെ  പറഞ്ഞു ..

ശവം !  
 

Oct 8, 2013

അജ്ഞാത ശരീരങ്ങൾ

വിശ്വനാഥൻ തന്റെ   വീടിന്റെ  പിന്നിലെ  ചെറിയ  ചാർത്തിൽ,വസുവിന്റെ മോട്ടോർ ബൈക്കിൽ  അരുമയോടെ    തലോടിക്കൊണ്ട് നില്ക്കവെയായിരുന്നു ഫോണ്‍ബെൽ മുഴങ്ങിയത്.ഫിലിപ്പ് സാർ എന്ന നാമം കാണവേ വിശ്വനാഥന്റെ  ഹൃദയം ശക്തിയായി  മിടിച്ചു.
 
 
സംശയിച്ചത് പോലെ തന്നെയായിരുന്നു  കാര്യങ്ങൾ.പിറ്റേന്ന് കാലത്തേ സ്റെഷനിലേക്ക്  ചെല്ലാനായിരുന്നു  ആ  വിളി.കോട്ടയം വരെ പോകണമത്രേ.
 
 
ആരായിരുന്നു എന്ന ചോദ്യവുമായി  വന്ന മഹേശ്വരിയമ്മയോടു ഫിലിപ്പ്സാർ  എന്ന് പറയുമ്പോൾ അവരുടെ  കണ്ണുകൾ  നിറയുന്നത്  അയാൾ കണ്ടു.എന്നത്തേയും പോലെ  അവരെ  ആശ്വസിപ്പിക്കാൻ അയാൾക്ക്‌  തോന്നിയില്ല .അജ്ഞാതശവങ്ങൾ തേടിയുള്ള  യാത്ര  അയാളുടെ  ജീവിതത്തിൽ  പതിവായി കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ഓരോ ശവശരീരങ്ങൾ  കാണുമ്പോഴും,അവ തന്റെ  മകന്റെതാണോ  എന്നറിയാനുള്ള  ആകാംക്ഷയും,അതിനു  ശേഷം  അതൊരു സ്ഥിരം പതിവായപ്പോൾ ഭീതിയാണോ,അറപ്പാണോ  എന്നൊക്കെ തിരിച്ചറിയാനാവാതെയിരുന്ന  വിശ്വനാഥന്  പിന്നെ പിന്നെ ചെറിയ ഒരു മരവിപ്പും,അതിനു ശേഷം നിസ്സംഗതയും   അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.മഹേശ്വരിയമ്മയുടെ സ്ഥിതിയും,വ്യത്യസ്തമായിരുന്നില്ല...ആദ്യമൊക്കെ  അലമുറയിട്ടു കരഞ്ഞും,ബോധം കെട്ടും ഒക്കെ ഓരോ വാര്തകളെയും  സ്വീകരിച്ചിരുന്ന  അവർ,ഇപ്പോൾ നിറയുന്ന  കണ്ണുകളോടെയും,ആ കണ്ണുകളുടെ  ആഴങ്ങളിൽ  ചെറിയ  ഒരു    പ്രതീക്ഷയോടെയും, കാര്യങ്ങൾ നേരിടാൻ  തുടങ്ങി  എന്നത്  അയാൾക്ക്‌ ഒരു  ആശ്വാസം തന്നെയായിരുന്നു.വസുവിന്റെ ബൈക്ക് തുടച്ചുവെച്ചും,മനസ്സ് വിഷമിക്കുമ്പോൾ ഒരു മകനെ തലോടുന്നതുപോലെ  അതിൽ  തലോടിയും, അയാള് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ,മകന്റെ മുറി അടുക്കി വെച്ചും, വസ്ത്രങ്ങളിലെ മകന്റെ  ഗന്ധം തേടിയും മഹേശ്വരിയമ്മ കാലം കഴിച്ചു.
 
 
വസു അവരുടെ  ജീവിതത്തിൽ  നിന്നും അപ്രത്യക്ഷനായിട്ടു  പതിമൂന്നു  മാസങ്ങൾ  കടന്നു പോയിരുന്നു.ജോലിയിൽ  ഒരിടത്തും  ഉറച്ചു നിൽക്കാത്ത  ഒരു പ്രകൃതമായിരുന്നു  വസുവിന്റെത്.ഓരോ ജോലികൾ മാറുമ്പോഴും, ഓരോരോ ന്യായങ്ങൾ  അയാൾക്ക്‌ പറഞ്ഞു.കോട്ടയത്തെക്കോ  മറ്റോ ദൂരയാത്ര പോകുമ്പോൾ,സാധാരണ ചെയ്യുന്നതുപോലെ,മുണ്ടക്കയം ബസ്സ്സ്റ്റാന്റിനു അടുത്തുള്ള മാധവേട്ടന്റെ ജ്യോതിഷാലയതിനടുതായിരുന്നു,വസുവിന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്നത്. മൊബൈൽ സ്വിച്ച്  ഓഫ്‌ ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു അതിനു ശേഷം.കൂട്ടുകാർക്കോ ബന്ധുക്കല്ക്കോ  ഒരു വിവരവും നല്കാതെ വസു എങ്ങോ പോയി മറയുകയായിരുന്നു.രണ്ടു ദിവസത്തിന് ശേഷം,പോലീസ് സ്റ്റെഷനിൽ  കൊടുത്ത പരാതിക്ക്  ശേഷമായിരുന്നു  അജ്ഞാത ശവങ്ങൾ തേടിയുള്ള വിശ്വനാഥന്റെ യാത്രകൾ  തുടങ്ങിയത്. ഏതെങ്കിലും  സ്റ്റെഷൻ അതിർത്തിയിൽ  ഒരു  അജ്ഞാത ശവം പ്രത്യക്ഷപ്പെട്ടാൽ,വിവരം അറിയിക്കലായി.പിന്നീടു ഒന്നോ രണ്ടോ  പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കിടക്കുന്ന സ്ഥലത്തോ,മെഡിക്കൽ കോളേജിലെ  പോസ്റ്റുമോർട്ടം  നടക്കുന്ന  സ്ഥലത്തേക്കോ  ഉള്ള  യാത്ര.യാത്രയുടെ  മുഴുവൻ ചിലവും, വിശ്വനാഥൻ  വഹിക്കണം  എന്ന  അലിഖിതമായ  നിയമം ഉണ്ടായിരുന്നു.ചിലവുകൾ  എന്നു  പറയുമ്പോൾ,ബസ്,തീവണ്ടി  യാത്രാ ചിലവുകൾ മുതൽ,ഭക്ഷണത്തിനും, മദ്യപാനത്തിനും  വരെ. ഫിലിപ്പ്സാർ മാത്രമായിരുന്നു പോലീസുകാരിൽ  അല്പം എങ്കിലും  അടുപ്പമോ,സഹതാപമോ  കാട്ടിയിരുന്നത്.അപൂർവമായി  കൂടെ പോകുമ്പോൾ ഭക്ഷണചിലവുകൾ  നല്കാൻ ഒരിക്കലും, അദ്ദേഹം വിശ്വനാഥനെ അനുവദിച്ചിരുന്നില്ല.


മെഡിക്കൽ കോളേജിൽ നിന്നും ഒരു അറിയിപ്പുണ്ട്. ചില    അടയാളങ്ങൾ  വെച്ച് നോക്കുമ്പോൾ........പിറ്റേന്ന് സ്റ്റേഷനിൽ വെച്ച് ഫിലിപ്പ് സാർ പകുതി  പറഞ്ഞു നിർത്തി.


കോട്ടയത്തേക്ക്  കൂടെ  വന്നത് പുതിയതായി  വന്ന രാധാകൃഷ്ണൻ എന്ന പോലീസുകാരനായിരുന്നു.കാലത്തേ  മുണ്ടക്കയത്തു വെച്ച് മൂക്ക്മുട്ടെ പ്രഭാത ഭക്ഷണം  കഴിച്ചിട്ടും,മെഡിക്കൽ കോളേജിൽ കയറും മുൻപ് അയാള് ചായ കുടിക്കാം  എന്ന് പറഞ്ഞു.ചായയും കടിയും കൂടെ ഒരു പാക്കറ്റ് സിഗരറ്റും കൂടി അയാൾ വാങ്ങിയതിനും കൂടി പണം കൊടുത്തപ്പോൾ, ഉച്ച ഊണിനു നല്ല  ഒരു ഹോട്ടലിൽ  കയറണം  എന്ന്  രാധാകൃഷ്ണൻ പറഞ്ഞു.

ശരീരം കാണാൻ വേണ്ടി പോകുമ്പോൾ, മുൻപെങ്ങും ഇല്ലാതിരുന്ന ഒരു ഭീതി  അയാളെ  ബാധിച്ചു. കാരണം  അടയാളങ്ങൾ  എല്ലാം  തന്നെ  വസുവും  ആയി  യോജിക്കുന്നതായിരുന്നു."ഓം" എന്ന് പച്ചകുത്തിയ കൈ എന്ന് പറഞ്ഞപ്പോൾ തന്നെ  അത്  തന്റെ വസുവായിരിക്കാം  എന്ന്  അയാൾക്ക്‌  ഉറപ്പായിരുന്നു.  എങ്കിലും, എല്ലാ  മനുഷ്യരെയും പോലെ  പ്രതീക്ഷയുടെ  ഒരു  നേരത്ത  കിരണം അയാളുടെ  മനസ്സിലും  ഉണ്ടായിരുന്നു.


പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മുറിക്കടുത്തായിരുന്നു ശരീരങ്ങൾ    സൂക്ഷിച്ചിരുന്നത്.മരുന്നുകളുടെയോ,ശവശരീരങ്ങളു
ടെതോ  എന്ന് വേർതിരിച്ചറിയാനാവാത്ത  ഒരു മണം അവിടെ എങ്ങും നിറഞ്ഞിരുന്നു.എപ്പോൾ  വേണമെങ്കിലും പൊട്ടിപൊയേക്കാവുന്ന  ഒരു  തേങ്ങൽ   ഉള്ളിലമർത്തി,വിശ്വനാഥൻ അയാൾക്ക്‌ കാണിച്ചു കൊടുത്ത ശരീരം നോക്കി.മുഖത്ത്  പൌഡറിന്റെ ഒരു പാടയുടെ പിന്നിൽ,ക്രൂരത  തളം കെട്ടിക്കിടക്കുന്ന  ഒരു  മുഖം.."അല്ല...ഇതല്ല...തന്റെ മകൻ ഇതല്ല"..എന്ന് അയാൾ പറഞ്ഞു.."ശരിക്ക് നോക്കെടോ...കാണാതായിട്ട്  കുറെ ആയില്ലേ...വല്ല  അടയാളമോ  മറ്റോ ഉണ്ടോ എന്ന് നോക്ക്" എന്ന്  രാധാകൃഷ്ണൻ  ദയ ഇല്ലാതെ  പറഞ്ഞു.തന്റെ മകനെ  തിരിച്ചറിയാൻ ഒരു  അടയാളങ്ങളുടെയും  ആവശ്യം ഇല്ല  എന്നയാൾ സ്വയം പറഞ്ഞു.  


മുണ്ടക്കയത്തെക്ക് ബസ് പിടിക്കും മുന്നേ,ആഗ്രഹിച്ചിരുന്നതുപോലെ തന്നെ ഒരു ബാർഹോട്ടലിൽ ഉച്ച ഭക്ഷണത്തിനായി  രാധാകൃഷ്ണൻ കയറി.മദ്യവും, ഊണും വാങ്ങി കൊടുത്തപ്പോൾ, രാധാകൃഷ്ണൻ സന്തോഷവാനായി."ഇനി എവിടെ എങ്കിലും  ശവം കാണാൻ പോകണം എന്നുണ്ടെങ്കിൽ, പറഞ്ഞാ മതി "എന്ന് പറയാനും, അയാൾ മറന്നില്ല.


 തിരിച്ചെത്തിയ  വിശ്വനാഥന്റെ  മുഖത്തെ ആശ്വാസം തിരിച്ചറിഞ്ഞ മഹേശ്വരിയമ്മ പറഞ്ഞു..."വസു വരും..നമ്മുടെ  കുട്ടി തിരിച്ചു വരും"

രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ,എത്രയെത്ര ശവശരീരങ്ങൾ തിരിച്ചറിയാൻ വേണ്ടി പോയിട്ടുണ്ട്  എന്ന്  ആലോചിക്കുകയായിരുന്നു  വിശ്വനാഥൻ. പതിമൂന്നോ, പതിന്നാലോ അതോ പന്ത്രണ്ടോ ഒരു വേള?കണ്ടതിൽ  ഏറ്റവും  ഭീതി ജനകമായിരുന്നത് കായംകുളത്തു ട്രെയിനടിയിൽ  ചാടി മരിച്ച ഒരുവന്റെ  ജഡം ആയിരുന്നു.കാലും  കൈയും അറ്റ ആ ശരീരത്തേക്ക്  ഒന്നേ നോക്കിയുള്ളൂ.എങ്കിലും ഉറക്കത്തിൽ  ഭയപ്പെടുത്തുവാൻ  ഇപ്പോഴും  തെളിഞ്ഞു  വരും    ആ മുഖം.വളരെയേറെ ആലോചിച്ചതിനു ശേഷം,ഉറക്കം വരും മുന്നേ  വിശ്വനാഥൻ  ഒരു തീരുമാനം  എടുത്തു കഴിഞ്ഞിരുന്നു..


കാലത്തേ,കോട്ടയത്ത്‌ എസ്.പി ഓഫീസിൽ പോയി, ഇനി തന്റെ  പരാതിയിന്മേൽ അജ്ഞാത ശവശരീരങ്ങൾ   തിരിച്ചറിയാനായി വിളിക്കേണ്ടതില്ല  എന്ന് എഴുതിക്കൊടുക്കുമ്പോൾ,മകൻ തിരിയെ എത്തും എന്ന പ്രതീക്ഷ മാത്രമായിരുന്നില്ല   അയാളിൽ.ഊരും പേരും അറിയാത്ത ശരീരങ്ങളിൽ  തന്റെ  മകന്റെ അടയാളങ്ങൾ  കണ്ടുപിടിക്കുന്നതിലുള്ള  മടുപ്പായിരുന്നു  കൂടുതൽ.


റെയിൽവേ സ്റ്റെഷൻ റോഡിൽ നിന്നും, നാഗമ്പടത്തെ ബസ്സ്റ്റാണ്ടിലേക്കു നടന്നു പോകും വഴി,അസഹ്യമായ  തലവേദന അയാൾക്ക്‌  തോന്നി.രക്തം തലയിലേക്ക് ഇരച്ചു കയറുന്നപോലെയും,കാഴ്ച  മങ്ങുന്നതുപോലെയും. വേച്ചുപോയ അയാൾ,റോഡരികിലെ കാനയിലേക്ക്  കുഴഞ്ഞു വീഴുനത് കണ്ടു തൊട്ടടുത്ത  ബീവറേജസ് കൊർപ്പറേഷനിൽ നിന്നും ഇറങ്ങി വന്ന  രണ്ടു  ചെറുപ്പക്കാർ  ഒരു ചിരിയോടെ  പറഞ്ഞു "കാലത്തെ  തന്നെ അമ്മാവൻ പാമ്പായല്ലോ ".കാനയുടെ അരികിലെ മരച്ചില്ലയിൽ നിന്നും  ഒരു ചെറിയ കുരുവി ഞെട്ടി പറന്നകന്നു..

മഹേശ്വരിയമ്മ അപ്പോൾ ഒരു കത്ത് വായിക്കയായിരുന്നു.വിശാഖപട്ടണത്തെ  ഒരു  ചെമ്മീൻ കമ്പനിയിൽ ജോലി കിട്ടിയെന്നും, സന്തോഷത്തോടെ ഇരിക്കുന്നുവെന്നുമുള്ള വസുവിന്റെ  കത്ത്.വിവരം വിശ്വനാഥനെ അറിയിക്കാനായി ഫോണ്‍ ചെയ്യുമ്പോൾ, ഫോണ്‍ ബെൽ കിടപ്പുമുറിയിൽ നിന്ന്  തന്നെ ഉയര്ന്നു.
 

അറുപതുവയസ്സ് തോന്നിക്കുന്ന  പുരുഷന്റെ അജ്ഞാത ശവശരീരം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുന്നു എന്ന  വാർത്ത ഒരു നിർവികാരതയോടെ പത്രത്തിലേക്ക്  വിളിച്ചു പറയുമ്പോൾ,സ്വ.ലേ.പിറുപിറുത്തു..."ഇന്നും  അജ്ഞാതൻ  മാത്രം .. "

Aug 31, 2013

ഫേസ് ബുക്ക്‌ തൊഴിലാളി ഹൌസ്!

മലയാളി ഹൌസ് സമാപിച്ചു. ഇനി ഫേസ് ബുക്ക്‌ തൊഴിലാളി യൂണിയന്റെ  അവലോകനം കുറെ കാലം ഉണ്ടാവും.ഇതിനകം  തന്നെ  മലയാളി ഹൌസ് കൂതറ പ്രോഗ്രാം എന്ന് പറഞ്ഞു പല സ്റ്റാറ്റസുകളും കണ്ടു.മലയാളി ഹൗസിനെക്കാൾ  കൂതറ പരിപാടികൾ പലപ്പോഴും ഉണ്ടാകുകയും, ഇപ്പോഴും നടക്കുകയും  ചെയ്തിട്ടും ഉരിയാടാത്തവർ ആണ്  മലയാളി ഹൗസിനെതിരെ  വാളെടുത്തത്/വാളെടുക്കുന്നത്  എന്നതാണ്  വിരോധാഭാസം! ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന,അവിഹിതം മാത്രം വിഷയമാക്കിയ സീരിയലുകൾ  കണ്ടു  ദീര്ഖനിശ്വാസം വിടുന്ന  ആളുകൾ തന്നെ  മലയാളി ഹൗസിനെ കുറ്റം പറയും.ഏഷ്യാനെറ്റ്‌, റിപ്പോർട്ടർ,മനോരമ,മാതൃഭുമി തുടങ്ങിയ  ന്യൂസ്‌ ചാനലുകളിൽ ഒരേസമയം (അത് എന്തിനാണെന്ന്  മനസ്സിലാകുന്നില്ല !)കാട്ടുന്ന  കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരിപാടി ( വിറ്റ്നെസ്സ്, എഫ് ഐ ആർ തുടങ്ങിയവ ) കാണുന്നവർ  തന്നെയാണ്  മലയാളി ഹൗസിനെ തറ/കൂതറ  പരിപാടി എന്ന് വിലയിരുത്തുന്നത്!
 
 
 
ചിലർ കുറേകൂടെ  കടന്നു  മലയാളി ഹൌസ് എന്ന  വ്യഭിചാര ശാല/ **പ്പുര എന്നും കൂടി എഴുതിക്കളഞ്ഞു. ഈ പറയുന്ന  മാന്യന്മാർ  എല്ലാം ഈ പ്രോഗ്രാം എന്നും കണ്ടിട്ടാണ്  അവലോകനം എഴുതുന്നത് എന്നത്  ആർക്കാണ്  അറിയാത്തത്!  മലയാളിയുടെ  കപട  സദാചാരം ഒരിക്കൽ കൂടി  വെളിയിൽ  എടുത്തു  ഒരു സംഭവം ആയിരുന്നു ഇതിനെക്കുറിച്ചുള്ള  പോസ്റ്റുകളും  കമന്റുകളും.ഇഷ്ട്ടമില്ലാത്ത  എത്രയോ  പരിപാടികൾ ടെലിവിഷനിൽ  വരുന്നു.റിമോട്ട് കൈയിൽ ഉള്ളിടത്തോളവും  മറ്റു ചാനലുകളിൽ  പരിപാടികൾക്ക്  ക്ഷാമവും  ഇല്ലാത്തിടത്തോളവും  എന്തിനാണീ കേരള ജനതയുടെ ഈ പറയുന്ന "സാംസ്കാരിക അധ:പതനത്തോട്‌" ( അങ്ങനെയാണ്  പുലികൾ  പറയുക,കാരണം കേരളത്തിൽ  മലയാളി ഹൌസ്  അല്ലാതെ  വേറെ  ഒരു അധ:പതനം  നിലവിൽ  ഇല്ലല്ലോ! )   ഇത്ര എതിർപ്പുകാണിക്കുന്നത്? 
 
 
 
 മലയാളീ  ഹൌസിൽ "എന്തൊക്കെയോ"നടക്കുന്നു എന്നതായിരുന്നു ഒരു കാലത്ത്  ചർച്ച!അവരുടെ ഓരോ ചലനവും ക്യാമറ കണ്ണുകളിൽ ആണെന്നുള്ള അവബോധം ഉള്ളപ്പോൾ അവർ തെറ്റായ  എന്തെങ്കിലും പ്രവര്ത്തി  ചെയ്യും  എന്ന്  ഈ  സൊ കോള്ഡ് കപട  സദാചാരക്കാർ   അല്ലാതെ വേറെ  ആരും ചിന്തിക്കില്ല! ഇതേ  മാനസിക നില തന്നെയാണല്ലോ,ബസ് സ്റ്റോപ്പിൽ വെച്ച്  ഭാര്യക്ക് ഫോണ്‍ ചെയ്ത  ഭർത്താവിന്റെ കൂമ്പിനിടിക്കാനും പുരുഷനും  സ്ത്രീയും, സംസാരിചിരുന്നാൽ  അത്  അപഥ സഞ്ചാരം ആണെന് വിധിക്കാനും, മലയാളികള്ക്ക് പ്രേരണയാകുന്നത്! തനിക്കു സാധിക്കാത്തത്  മറ്റൊരാള്ക്ക്  സാധിക്കുമ്പോൾ  ഉണ്ടാകുന്ന ആ വികാരം ! അത് തന്നെ ! 
 
 
കേരളത്തിന്റെ മാനം കളയുന്നതാണ് മലയാളി ഹൌസ് എന്നതായിരുന്നു മറ്റൊരു  വാദം.ഈ പരിപാടി  കണ്ടു മലയാളി ഇങ്ങനെയാണ്  എന്ന് മറ്റു ഭാഷകൾ സംസാരിക്കുന്നവർ തീരുമാനിക്കും  എന്ന്  തോന്നുന്നില്ല. അല്ലെങ്കിൽ  തന്നെ ഒരു ടെലിവിഷൻ സീരിയൽ കണ്ടാണോ നമ്മുടെ  മാനം അളക്കേണ്ടത്‌ ? മലയാളത്തിൽ ഒരുകാലത്ത്  ഇറങ്ങിക്കൊണ്ടിരുന്ന  ചിത്രങ്ങൾ ലോകം മുഴുവൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.ഈ ചിത്രങ്ങൾ കണ്ടു കേരള സ്ത്രീകൾ  എല്ലാം മോശം എന്ന ഒരു തോന്നൽ ആർക്കെങ്കിലും ഉണ്ടായതായി കേട്ടിട്ടില്ല.ഇനി അങ്ങനെ ആരെങ്കിലും  കരുതുന്നു എങ്കിൽ, അവര്ക്ക് സാരമായ  എന്തോ കുഴപ്പം ഉണ്ട് എന്ന് തന്നെ  വിചാരിക്കണം!
 
 
കുട്ടികളെ കാണിക്കാൻ കൊള്ളാത്തതായിരുന്നു എന്നതായിരുന്നു മറ്റൊരു വാദം.അല്ലെങ്കിൽ ഇന്ന് ടി.വി യിൽ വരുന്ന എത്ര പരിപാടികൾ കുട്ടികളോടൊപ്പമോ കുടുംബത്തോടോപ്പമോ കാണാൻ പറ്റും ഓർക്കുന്നത്  നന്നായിരിക്കും.ഫാഷൻ ടിവിയും, സ്റ്റാർ മൂവീസ് തുടങ്ങിവ കുട്ടികളെ  കാണിക്കാതെ ചാനൽ ലോക്ക് ചെയ്യുന്നവർ മലയാളി ഹൌസ് സംപ്രേഷണം ചെയ്യുന്ന  സമയം ടി. വി കുട്ടികളെ  കാണിക്കാതിരുന്നാൽ തീരുന്ന  പ്രശ്നമാണ്, നമ്മുടെ യുവ തലമുറ വഴിതേറ്റിയെ എന്നുള്ള  രോദനത്തെക്കാൾ  നല്ലത്! കുട്ടികള്ക്ക്  വഴിതെറ്റാൻ മലയാളി ഹൌസ് അല്ലാതെ  വേറെ എന്തൊക്കെ  ഉണ്ടാവും ഈ  കാലത്ത് എന്ന് കൂടി നമുക്ക് ഓർക്കാം!
 
 
മലയാളീ ഹൌസ് എന്ന പ്രോഗ്രാമിന്റെ  നിലവാരത്തെ പറ്റി പറയാനല്ല ഈ പോസ്റ്റ്‌.അവസാനത്തെ  എപിസോഡ് അല്ലാതെ  അഞ്ചു മിനിറ്റു തുടര്ച്ചയായി ഈ പരിപാടി കണ്ടിരിക്കാൻ പോലും  ഇതേവരെ  സാധിച്ചിട്ടില്ല. ഈ പരിപാടി തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടമില്ലാത്തവർ  കാണാതിരിക്കട്ടെ , അല്ലാത്തവർ കാണട്ടെ  എന്ന  നിലപാടായിരുന്നു എന്റേത്. മലയാളികള്ക്ക് ഈ മാതിരി ഷോകൾ  അപമാനം എന്ന രീതിയിൽ ചിലർ അവരുടെ വാദഗതികൾ  അടിച്ചേൽപ്പിക്കാൻ  ശ്രമിച്ചപ്പോഴൊക്കെ  നടത്തിയ  പ്രതികരണങ്ങളിലും ഞാൻ ഇത് തന്നെയായിരുന്നു പറഞ്ഞത്. 
 
 
പ്രേക്ഷകന് ഇഷ്ട്ടമില്ലാത്ത ചാനൽ മാറ്റിയാൽ മാത്രം  തീരുന്ന  ഒരു പരിപാടി വിവാദങ്ങൾ ഉണ്ടാക്കി വിജയിപ്പിച്ച  ഫേസ് ബുക്ക്‌ പ്രതികരണ തൊഴിലാളി യൂണിയന്  നമോവാകം!അതായിരുന്നല്ലോ  സൂര്യ ടി.വിക്കും വേണ്ടിയിരുന്നത് ! 

Jun 20, 2013

കുരിശുമല

പുതു ഞായറാഴ്ചയായതിനാൽ  മലയാറ്റൂർ  കുരിശുമലയിൽ തിരക്ക്  വളരെ കൂടുതലായിരുന്നു.വലിയ  ഉരുളൻകല്ലുകൾക്കിടയിലൂടെ മലകയറാൻ‍ അമ്മച്ചി നന്നേ പണിപ്പെട്ടു.എന്നാൽ, മരക്കുരിശു കൈകളിൽ   ഏന്തിയതിനാൽ അമ്മച്ചിക്ക് ഒരു കൈത്താങ്ങ്‌ കൊടുക്കാൻ എനിക്ക് സാധിച്ചില്ല.വയ്യാതിരിക്കുന്ന ഈ  സമയത്ത് കുരിശുമല കയറേണ്ട എന്ന് പറഞ്ഞിട്ട് അമ്മച്ചി സമ്മതിച്ചുമില്ല.പ്രായാധിക്യം മൂലം ഇനി ഒരുവേള അത് നടന്നില്ലെങ്കിലോ എന്ന് അമ്മച്ചി വിചാരിച്ചോ?
നടന്നു തളർന്നു ഞാൻ‍,ഒരു ഒടിഞ്ഞുവീണ മരത്തിൽ ഇരുന്നപ്പോൾ‍ അമ്മച്ചി എന്നെ കടന്നു മുന്നോട്ടു നടന്നു പോയി.എന്റെ വിളി കേൾ‍ക്കാതെ,മലകയറുന്ന അനേകായിരങ്ങളുടെ ഇടയിൽ‍ എവിടെയോ അമ്മച്ചി അപ്രത്യക്ഷയായി.
  
അമ്മച്ചീ എന്നുള്ള ഉറക്കെയുള്ള വിളിയോടെയാണ് ഞാൻ ഉറക്കമുണർ‍ന്നത്‌ . മൂന്നാറിലെ തുളച്ചു കയറുന്ന തണുപ്പിലും ഞാൻ‍ വിയർ‍ത്തു.അമ്മച്ചിയെ ഉടനെ ഒന്ന് കാണണമെന്നെനിക്കു   തോന്നി.പതിനഞ്ചു ദിവസങ്ങള്‍ ആയിരുന്നു നാട്ടില്‍ പോയിട്ട്.രണ്ടു ദിവസം അവധിയും കൂടിയെടുതാൽ   രണ്ടാം ശനിയുൾപ്പെടെ നാല് ദിവസങ്ങള്‍ കിട്ടുമെന്നൊർത്തപ്പോൾ വൈകുന്നേരം തന്നെ പോകാം  എന്ന് ഞാൻ വിചാരിച്ചു.
  
ഓഫീസിലേക്ക് തിരിക്കുമ്പോഴും,ജോലിയിൽ‍ മുഴുകിയിരിക്കുമ്പോഴും മനസ്സില്‍ അമ്മച്ചി മാത്രമായിരുന്നു.അമ്മച്ചി സ്വപ്നങ്ങളില്‍ സാധാരണയായി വരാറുണ്ടായിരുന്നില്ല.എന്തുകൊണ്ടാവും മലയാറ്റൂർ ‍ മലമുകളിൽ   അമ്മച്ചിയെ  കാണാതായി എന്ന്  സ്വപ്നത്തില്‍ കണ്ടത്  എന്ന് എനിക്ക് മനസ്സിലായില്ല.
  
അടുത്ത വീട്ടിലെ ബേബിച്ചേട്ടന്റെ ഫോണ്‍ വരുമ്പോൾ‍ ഒരുമണി.അമ്മച്ചിക്ക് സുഖമില്ല, ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി എന്ന് ബേബിച്ചേട്ടൻ‍ പറഞ്ഞു. പേടിക്കാനൊന്നുമില്ല എങ്കിലും,ഇന്ന് തന്നെ പുറപ്പെട്ടു വരൂ എന്ന് ബേബിച്ചേട്ടൻ‍ പറഞ്ഞപ്പോൾ‍ എന്റെ ഉള്ളൊന്നു കാളി.എന്താവും അമ്മച്ചിക്ക് സംഭവിച്ചിട്ടുണ്ടാകുക?
  
പ്രായാധിക്യം ഒഴിച്ചാൽ‍ അമ്മച്ചിക്ക് വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ‍ ഒരു വിഷാദഭാവം അമ്മച്ചിയുടെ കൂടപ്പിറപ്പായിരുന്നു.ബുദ്ധിമുട്ടുകളുടെ കാണ്ഡം കഴിഞ്ഞു ജീവിതത്തിനു പുതിയ നിറങ്ങള്‍ വന്നപോഴും അമ്മച്ചിയുടെ തനതായ ഭാവം അത് തന്നെയായിരുന്നു. പഴയസാരി വെട്ടി മറച്ച, കതകുകൾ  ഇല്ലാത്ത ജനലുകൾക്ക്  പുതിയ  കതകുകൾ  വന്നപ്പോഴും,സിമന്റു  തേക്കാത്ത  വീട് മനോഹരമായപ്പോഴും, അമ്മച്ചിക്ക് മാത്രം  ഒരു  മാറ്റവും ഉണ്ടായില്ല. സന്തോഷങ്ങളിൽ‍ അമിതമായി സന്തോഷിക്കാതെയും സന്താപങ്ങളിൽ‍ നിര്‍വികാരമായും കാണപ്പെടാനുള്ള ഒരു അപൂർ‍വസിദ്ധി അമ്മച്ചിക്കുണ്ടായിരുന്നു.അപ്പച്ചന്റെ മരണത്തിനു ശേഷം വളരെ കഷ്ട്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം.പറക്കമുറ്റാത്ത മൂന്നു കുട്ടികളുമായി പ്രത്യേകിച്ചു വരുമാനം ഒന്നുമില്ലാത്ത ഒരു വീട്ടമ്മ ഒറ്റയ്ക്ക് തുഴഞ്ഞു മുന്നോട്ടു പോകുകയായിരുന്നു.എനിക്കും അനിയനും ജോലി കിട്ടിയതിനു ശേഷമായിരുന്നു അമ്മച്ചിക്ക് ഒരു സമാധാനമായത്.അപ്പച്ചന്റെ കടങ്ങൾ  വീട്ടി തീര്‍ക്കാനുള്ള ശ്രമങ്ങളിൽ‍ രണ്ടോ മൂന്നോ വര്‍ഷങ്ങൾ‍ കടന്നുപോയിരുന്നു. 
 
ബസ് കാത്തു നിൽ‍ക്കുമ്പോഴും,അതിനു ശേഷം ബസിൽ‍ കയറി ഇരിക്കുമ്പോഴും എല്ലാം മനസ്സില്‍ അമ്മച്ചി മാത്രമായിരുന്നു.മൂന്നാറിലേക്ക് സ്ഥലംമാറ്റം കിട്ടി   വന്നപ്പോള്‍,ഒരുപാട് നിർ‍ബന്ധിച്ചതിനു ശേഷമായിരുന്നു ഒരാഴ്ച അമ്മച്ചി വന്നു ക്വാർട്ടേഴ്സിൽ നിന്നത്.കടുത്തുരുത്തി വിടാന്‍ അമ്മച്ചിക്ക് ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.ഓഫീസിൽ‍ തിരക്കുള്ള ദിവസങ്ങളിലായിരുന്നു അമ്മച്ചി വന്നതെന്നതിനാൽ,അമ്മച്ചിയോടൊപ്പം അധികം സമയം ചെലവിടാൻ‍    പറ്റാഞ്ഞതിൽ  ഞാൻ‍ ഖിന്നനായിരുന്നു.അമ്മച്ചി ആശുപത്രിയിലാണ് എന്ന വാര്‍ത്ത കേട്ടപ്പോൾ‍,അന്ന് അമ്മച്ചിയുടെ കൂടെ അല്‍പ്പം കൂടി സമയം ചെലവിടാമായിരുന്നു എന്നും,അല്‍പ്പം കൂടി സ്നേഹം കൊടുക്കാമായിരുന്നു എന്ന് എനിക്ക് തോന്നി.ലോകത്ത് എന്തിനെക്കാളും ‍ അമ്മച്ചിയെ ഞാൻ  ഇഷ്ട്ടപ്പെടുന്നു എന്നത് അമ്മച്ചിക്കും അറിയാമായിരുന്നു എന്ന് എനിക്കുറപ്പായിരുന്നു.എങ്കിലും, അറിഞ്ഞോ അറിയാതെയോ എന്റെ കൈകളിൽ‍ നിന്ന് വന്ന പാകപ്പിഴകൾ‍ക്കോ,വേദനിപ്പിച്ചെക്കാവുന്ന വാക്കുകൾ‍ക്കോ ഞാൻ‍ മനസ്സാ കര്‍ത്താവിനോട് മാപ്പ് ചോദിച്ചു. 


വൈറ്റില  ബസ്സ്റ്റോപ്പിൽ,കടുത്തുരുത്തിക്കുള്ള  ബസ്  കാത്തു നിലക്കവേയായിരുന്നു ആ പരിചിത മുഖത്തെ കണ്ടത്.കോളേജിൽ ജൂനിയർ ആയി പഠിക്കുമ്പോൾ അറിയാം എന്നല്ലാതെ പേരറിയാത്ത  പലരിൽ ഒരാള്. ജോയിയല്ലേ  എന്ന് പറഞ്ഞു കൈയിൽ വന്നു പിടിച്ചപ്പോൾ പേരെന്താ എന്ന് ചോദിക്കാൻ  എനിക്ക് തോന്നിയില്ല.പരിഭ്രാന്തമായിരുന്നു  അയാളുടെ മുഖം. ഭാര്യ ലിസി ആശുപത്രിയിൽ  ആണെന്നും,വളരെ  അത്യാവശ്യമായത് കൊണ്ട് അല്പ്പം പണത്തിനായി  പലരെയും  സമീപിച്ചിട്ടും ഒന്നും ശരിയായില്ല എന്നയാൾ  പറഞ്ഞു."കാലം അതാണല്ലോ"  എന്നും കൂടി  അയാള്  കൂട്ടിച്ചേർത്തു.


"ജോയി ഒരു ആയിരം രൂപ തന്നു സഹായിച്ചാൽ നാളെ വൈകുന്നേരത്തിനകം പണം വീട്ടില് തന്നെ എത്തിക്കാം"എന്നയാൾ പറഞ്ഞു.എന്നാൽ  എന്റെ കൈവശം ആയിരം  ഉണ്ടായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്നതിൽ മുന്നൂറു രൂപ അയാൾക്ക്‌ കൊടുക്കാം  എന്ന് ഞാൻ പറഞ്ഞു.  അടുത്ത നിമിഷം, ആ പണം  ആശുപത്രിയിൽ കൊണ്ട് കൊടുത്താലോ  എന്ന് ഞാൻ ഓർത്തു. ഒരുവേള അയാൾ കള്ളം പറയുന്നതാണെങ്കിലോ ?


എങ്കിൽ  നമുക്ക് ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു."മുന്നൂറുരൂപ  തികയില്ല. ബാക്കി കൂടി ആരോടെങ്കിലും  വാങ്ങിയിട്ടേ  പോയിട്ട് കാര്യമുള്ളൂ എന്ന്".ഓർത്തപ്പോൾ  ശരിയാണെന്ന്  എനിക്കും  തോന്നി. ഫോണ്‍ നമ്പര്  കൊടുക്കുമ്പോൾ അയാളുടെ നമ്പർ ഞാൻ വാങ്ങിയില്ല.മുന്നൂറു  രൂപയ്ക്കു വേണ്ടി ഒരാളെ  അവിശ്വസിക്കേണ്ട  കാര്യമില്ല  എന്നെനിക്കു  തോന്നി. 
  
ആശുപത്രിയിൽ‍ ചെല്ലുമ്പോൾ‍ അമ്മച്ചി ഒരു ചെറുമയക്കത്തിലായിരുന്നു. ജോസ്മോന്‍ അരികിൽ  തന്നെ ഉണ്ടായിരുന്നു.കാലത്തെ അമ്മക്ക് ഒരു തലചുറ്റൽ‍ അനുഭവപ്പെട്ടു എന്നും,ഉടനെ തന്നെ ആശുപത്രിയിൽ‍ എത്തിക്കുകയായിരുന്നു എന്നും അവന്‍ പറഞ്ഞു.എന്നെ കാണണം എന്ന് അമ്മച്ചി പറഞ്ഞു എന്നും.
 "അമ്മച്ചിക്ക് ഒന്നുമില്ല"എന്ന് മാത്രമേ കണ്ണ്  തുറന്ന് എന്നെ  കണ്ടപ്പോൾ  അമ്മച്ചി  പറഞ്ഞുള്ളൂ. ആ ശോഷിച്ച  കൈകളിൽ പിടിച്ചപ്പോൾ  എങ്ങും കിട്ടാത്ത ഒരു  സുരക്ഷിതത്വം എനിക്ക്  തോന്നി.അമ്മച്ചിക്ക്  ഏറ്റവും  ഇഷ്ട്ടമുള്ള മാങ്ങയുടെ ഒരു പൊതി കൈയിലേക്ക്‌  കൊടുക്കുമ്പോൾ എപ്പോഴും പറയാറുള്ളത് തന്നെ അമ്മച്ചി പറഞ്ഞു. " മാത്യു സാർ വരുമ്പോൾ എപ്പഴും മാങ്ങാ കൊണ്ടുവരുമായിരുന്നു.മാങ്ങാപ്പച്ചൻ എന്നായിരുന്നു  ജോണിമോൻ അപ്പച്ചനെ  ചെറുപ്പത്തിൽ  വിളിച്ചിരുന്നത്‌ "എന്ന് പറഞ്ഞപ്പോൾ  അമ്മച്ചിയുടെ  കണ്ണുകൾ   നിറഞ്ഞുവോ ?


അമ്മച്ചിക്ക്  കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു അന്ന്  തന്നെ ഡിസ്ചാർജു ചെയ്തു.രണ്ടു ദിവസം മുഴുവൻ ഞാൻ അമ്മച്ചിയുടെ കൂടെ തന്നെ ചിലവഴിച്ചു.കഷ്ട്ടപ്പാടുകളുടെ  പഴയകഥകൾ  വീണ്ടും  വീണ്ടും അമ്മച്ചി ആവർത്തിച്ചപ്പോഴും ഞാൻ അമ്മച്ചിയെ  വിലക്കിയില്ല.ജീവിതത്തിൽ  ആ അനുഭവങ്ങൾ എന്നും എനിക്ക് ശക്തിയേകട്ടെ  എന്നാ പാവം  വിചാരിച്ചിരിക്കുമോ ?


പണവുമായി  പഴയ കോളേജ്മേറ്റ് വന്നില്ല.ഫോണ്‍ വിളിയും ഉണ്ടായില്ല. കബളിപ്പിക്കപ്പെട്ടു എന്ന് ഉറപ്പായിട്ടും എനിക്ക്  അയാളോട്  ദേഷ്യം തോന്നിയില്ല.പക്ഷെ കള്ളനാണയങ്ങൾക്കിടയിൽ,എങ്ങനെ നമ്മൾ യഥാർത്ഥത്തിൽ  സഹായം  വേണ്ടവരെ തിരിച്ചറിയും  എന്നോർത്ത് മാത്രമേ  ഞാൻ വിഷമിച്ചുള്ളൂ.


തിരിച്ചു പോകാനായി  ഇറങ്ങുമ്പോൾ"പുതു ഞായറാഴ്ച നമുക്ക് കുരിശുമലക്ക് പോകാം"എന്ന് അമ്മച്ചി  പറഞ്ഞത് കേട്ട് ഞാൻ  ഞെട്ടി. പോകാമെന്നോ  വേണ്ടെന്നോ പറയാതെ  ഞാൻ മൂന്നാറിലേക്ക്  പുറപ്പെട്ടു.


വൈറ്റില  ബസ്റ്റാന്ഡിൽ  മൂന്നാറിനുള്ള ബസ്  കാത്തിരിക്കവേ സായാഹ്നപത്രം വായിക്കയായിരുന്നു  ഞാൻ.രോഗപീഡയിൽ  വലഞ്ഞ കുടുംബം കൂട്ടആത്മഹത്യ ചെയ്തു എന്ന  വാർത്തയോടോപ്പം കൊടുത്തിരുന്ന  കുടുംബചിത്രത്തിലെ  മുഖത്തിന്‌ പഴയ കോളേജ്മേറ്റിന്റെ  വിദൂരശ്ചായ ഉണ്ടായിരുന്നു.

പുതു ഞായറാഴ്ച, കുരിശുമല കയറാൻ  അമ്മച്ചിയെ കൊണ്ടുപോകണം എന്ന് എന്തുകൊണ്ടോ  എനിക്ക്  തോന്നി.  




കൂടുതൽ വായനക്ക്:

1. വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി


2.വണ്ടിപ്പെരിയാറിലേക്ക് ഒരു യാത്ര




3.കുന്തി ജോസഫും കുചേലന്‍ ജോയിമോനും.




4.വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍



May 30, 2013

ഫ്ലാറ്റ് നമ്പർ 13 - വസുന്ധരാ എൻക്ലേവ്

ചില്ലറ കാര്യങ്ങളിൽ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങൾ ഒരു വലിയ വഴക്കിലേക്ക് നയിക്കാനും,കല്യാണി ശബ്ദമുയർത്തി സംസാരിക്കുന്നത് അസഹനീയമായി തോന്നാനും  തുടങ്ങിയപ്പോൾ രഘുനാഥൻ ഫ്ലാറ്റ് പൂട്ടി പുറത്തേക്കു നടന്നു.മരിച്ചു കളഞ്ഞാലോ എന്നയാൾക്ക് തോന്നി.
 
 



ഈയിടെയായി കല്യാണി ഇങ്ങനെയാണ്.ചെറിയ ചെറിയ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കും.ശബ്ദമുയർത്തും,പാത്രങ്ങളെറിഞ്ഞുടക്കും.സാധാരണയായി   അയാൾ പ്രതികരിക്കാത്തതിനു മൂന്നു കാര്യങ്ങൾ ഉണ്ടായിരുന്നു.ഒന്ന്, രണ്ടു കൈകൾ കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാവൂ എന്ന തിരിച്ചറിവ്.രണ്ട്,മിക്കവാറും കല്യാണിയുടെ ഭാഗത്താവും ന്യായം എന്നതു.മൂന്നു അയാൾ കല്യാണിയെ അതിരറ്റു സ്നേഹിക്കുന്നത് കൊണ്ട് .

ഡൽഹിയിലുള്ള വസുന്ധരാ എൻക്ലേവിലെ ഒരു ബിൽഡിങ്ങിൽ,ഫ്ലാറ്റ്  നമ്പർ പതിമ്മൂന്നിൽ  ആയിരുന്നു  അവർ കഴിഞ്ഞ  രണ്ടു വർഷമായി  താമസിച്ചിരുന്നത്.ഫ്ലാറ്റ്നമ്പർ  പതിമൂന്നു  എന്നുള്ളത്  പന്ത്രണ്ടു  ആക്കാത്തതിനായിരുന്നു പുതിയ വഴക്ക്.കുട്ടികൾ  ഉണ്ടാകാത്തത്  പതിമൂന്നിന്റെ  നിർഭാഗ്യം  ആണെന്ന്  അവൾ പറഞ്ഞു.നാല്  വര്ഷം മറ്റു പലയിടങ്ങളിൽ  താമസിച്ചിട്ടും  ഒന്നും സംഭവിച്ചില്ലല്ലോ  എന്നുള്ള അയാളുടെ  ചോദ്യമായിരുന്നു  വഴക്കിനു തിരി കൊളുത്തിയത്. ഒരു  ഫ്ലവർവേസ് പൊട്ടലായിരുന്നു  ആദ്യത്തെ  അതിന്റെ  പ്രതികരണം.
 
 
വിവാഹത്തിന്  ആറു വർഷങ്ങൾക്കു ശേഷവും കുട്ടികൾ ഉണ്ടാവാത്തതാണ് കല്യാണിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾക്കു മൂലകാരണം എന്നറിയാമെങ്കിലും,അതിലുള്ള വിഷമത്തിന്റെ കൂടെ മനസമാധാനം നഷ്ട്ടമായുള്ള ഈ ജീവിതത്തിൽ അയാൾക്ക്‌ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.അവധി ദിനങ്ങളെ അയാൾ പേടിച്ചു.ദിവസേനയുള്ള വഴക്കുകളും അതിനുശേഷമുണ്ടാകാറുള്ള അതിഭീകരമായ നിശ്ശബ്ദതയും,  ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുള്ള ചിന്തയിലേക്ക് അയാളെ ‌  ഇടയ്ക്കിടെ എത്തിച്ചിരുന്നു.എങ്കിലും സ്വയം മരിക്കാൻ അയാൾക്ക്‌ പേടിയായിരുന്നു എന്നതായിരുന്നു സത്യം.
 
 
ദൽഹി തണുത്തുറഞ്ഞു കിടക്കയായിരുന്നു.തന്റെ മാരുതി എണ്ണൂറിൽ തികച്ചും അശ്രദ്ധമായി സഞ്ചരിക്കവേ,ഏതെങ്കിലും ഒരു വാഹനം വന്നു തന്റെ കാര് തകർത്തു തരിപ്പണമാക്കും എന്നയാൾ വ്യാമോഹിച്ചു.പക്ഷെ ഒന്നും സംഭവിച്ചില്ല.   
 
 
മൂന്നുവർഷത്തേക്കുള്ള ഉത്തരേന്ത്യൻ സ്ഥലംമാറ്റം ബാങ്കിൽ നിന്ന് അറിയിച്ചപ്പോൾ,സന്തോഷത്തോടെയായിരുന്നു അയാൾ സ്വീകരിച്ചത്. എന്താണ് കുട്ടികൾ ഉണ്ടാകാത്തത് എന്നുള്ള ചോദ്യത്തെ നേരിട്ട് മടുത്ത അവസരത്തിൽ ഒരു മാറ്റം കൂടി ജീവിതത്തിനു അനിവാര്യതയായിരുന്നു. ഡൽഹിയിൽ വന്നിട്ടും ചികിത്സകൾ തുടർന്നിട്ടും ഫലമുണ്ടാകാത്ത അവസ്ഥയിൽ കല്യാണിയോട് പലവട്ടം ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ അയാള് സംസാരിച്ചുവെങ്കിലും കല്യാണി അനുകൂലമല്ലായിരുന്നു. 
 
 
ബാങ്കിലെത്തി അയാൾ   രണ്ടു കത്തുകൾ തയാറാക്കി.ഒന്ന് കല്യാണിക്കും മറ്റൊന്ന് മേലുദ്യോഗസ്ഥനും.രണ്ടും കവറിലാക്കി അയാൾ കാറിൽ തന്നെ വെച്ചതിനു ശേഷം നദിക്കരയിലേക്ക് പൊയി.യമുനാനദിയിലേക്ക് വണ്ടി ഓടിച്ചിറങ്ങാമെന്നും,വേദനാജനകമല്ലാത്ത ഒരു   മരണത്തെ    പുൽകാമെന്നും അയാള് ഓർത്തു.
 

നദിയിലേക്ക് നയിക്കുന്ന ചെറിയ വഴിയിലൂടെ അവിടെ ചെല്ലുമ്പോൾ താടിയും മുടിയും  നീട്ടിവളർത്തിയ  ഒരാൾ   കുളിക്കുന്നുണ്ടായിരുന്നു.അയാള് കയറിപ്പോകട്ടെ എന്നുള്ള വിചാരത്തിൽ വണ്ടി നിർത്തി പിന്നോട്ടു ചാരിക്കിടക്കവേ വീട്ടിലെ നമ്പരിൽ നിന്നും ഫോണ്‍‍ വന്നു.കുറച്ചു നിമിഷങ്ങള്ക്ക് ശേഷം, കല്യാണിയുടെ മൊബൈൽ നമ്പരിൽ നിന്നും ഒരു കാൾ കൂടിയെത്തി.കല്യാണിയോടു സംസാരിച്ചാൽ ചിലപ്പോൾ മരിച്ചേക്കാം എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നാലോ എന്ന് ഭയപ്പെട്ടതിനാൽ ‍ അയാൾ ഫോണ്‍ ‍ എടുത്തില്ല.
  
 
കുളി കഴിഞ്ഞു താടിക്കാരൻ  വസ്ത്രങ്ങൾ മാറ്റി ധരിച്ചു.ശേഷം,   കൈയിലുണ്ടായിരുന്ന ഭാണ്ടക്കെട്ടുമായി  അടുത്ത് തന്നെയുള്ള ഒരു മരത്തണലിൽ അയാൾ ചാരിയിരുന്നപ്പോൾ,തന്റെ ഇംഗിതം നടക്കണമെങ്കിൽ വേറെ എവിടെ എങ്കിലും പോകണം എന്ന് രഘുനാഥനു തോന്നി.തന്റെ കൈയിൽ മിച്ചമുള്ള പണം അയാൾക്ക്‌  കൊടുക്കാമെന്നും.അല്ലെങ്കിൽ  തന്നെ മരിക്കാൻ പോകുന്നവന് എന്തിനു പണം ?
 
പേഴ്സിൽ ഇരുന്ന പണം മുഴുവൻ അയാളുടെ നേരെ നീട്ടുമ്പോൾ,താടിയും മുടിയും നീട്ടിയ അയാളുടെ മുഖത്ത് എന്തൊരു ശാന്തത എന്ന് രഘുനാഥൻ അതിശയിച്ചു.പണം അയാൾ  വാങ്ങിയില്ല പകരം"നിങ്ങൾ മരിക്കാൻ പോകുന്നോ"എന്നുള്ള ചാട്ടുളി പോലുള്ള ചോദ്യത്തിൽ രഘുനാഥൻ,ഒന്ന് പരുങ്ങി.തന്റെ  മാനസികവ്യാപാരങ്ങൾ  എങ്ങനെ  ഈ  മനുഷ്യൻ മനസ്സിലാക്കി  എന്നയാൾ  അത്ഭുതപ്പെട്ടു."ഈ ലോകത്തിൽ,ഓരോരുത്തര്ക്കും ഓരോ ദൌത്യം ഉണ്ടെന്നും,നിങ്ങളുടേത് എന്ത് എന്ന് നിങ്ങള്ക്കറിയാമോ" എന്നുള്ള അയാളുടെ ചോദ്യത്തിന് ഉത്തരം തേടി രഘുനാഥന്റെ മനസ്സ് അലയവേ ഭാണ്ടക്കെട്ടുമായി അയാൾ നടന്നകന്നു.

വീട്ടിലേക്കു  പോകാൻ  അയാൾക്ക്‌  തോന്നിയില്ല. കരോൾ ബാഗിലുള്ള  ജോസഫേട്ടന്റെ കടയിൽ പോയി എന്തെങ്കിലും  കഴിച്ചാലോ  എന്ന  ചിന്തയിൽ വണ്ടി  തിരിക്കുമ്പോൾ കല്യാണി  എന്തിനായിരിക്കും  വിളിച്ചിരിക്കുക  എന്ന് ഒരു  നിമിഷം അയാള്  ചിന്തിച്ചു.   


ജോസഫേട്ടന്റെ  കടയിൽ  എല്ലാവരും  ടി.വി  കാണുകയായിരുന്നു.ആ കടയുടെ  പിന്നിൽ  തന്നെയുള്ള ഒരു  തെരുവിനെ പറ്റി തന്നെയുള്ള  ഒരു പ്രോഗ്രാം  ആയിരുന്നു  ടി.വിയിൽ  കാണിച്ചുകൊണ്ടിരുന്നത്‌.വളകളിൽ ഡിസൈൻ ചെയ്യുന്ന  ഒരു  കുടുംബം.ഒരു ഡസൻ വളകളിൽ  മുത്തുകൾ ഒട്ടിച്ചാൽ  എത്ര  രൂപ  കിട്ടും  എന്ന  ചോദ്യത്തിന്,പന്ത്രണ്ടോ  പതിനഞ്ചോ  വയസ്സ്  പ്രായമുള്ള  ഒരു പെണ്‍കുട്ടി  രണ്ടു  രൂപ  എന്ന്  മറുപടി  നല്കി.ആറു  അംഗങ്ങൾ  ഉള്ള  അവളുടെ  കുടുംബം  ഒരു  ദിവസം എത്ര ഡസൻ ഉണ്ടാക്കും   എന്ന  ചോദ്യത്തിന് മുപ്പതോ  നാല്പ്പതോ  എന്ന  മറുപടി  കേട്ട്  അറുപതോ  എണ്‍പതോ  രൂപയാണ്,ഒരു ദിവസത്തെ  ആ കുടുംബത്തിന്റെ   വരുമാനം  എന്ന്  തിരിച്ചറിവിൽ രഘുനാഥൻ  സ്ഥബ്തനായി.വീട്ടില് നിന്നും  ബാങ്കിൽ പോകാൻ  വേണ്ടി പെട്രോൾ  അടിക്കാൻ  തന്നെ  ഏകദേശം അത്ര  തന്നെ വേണമല്ലോ എന്നയാൾ  ഓർത്തു.മരണം  എന്ന ഭീകരമായ   അവസ്ഥയിൽ നിന്നും എത്രയോ  മഹത്തരമാണ്  കഷ്ട്ടപ്പാട് നിറഞ്ഞതെങ്കിലും  ജീവിതം എന്ന്  അപ്പോൾ       അയാൾക്ക്‌ തോന്നി.ഒരു സിനിമക്ക് പോയേക്കാം  എന്ന ലാഖവത്തോടെ മരണത്തിലേക്ക്  നടന്നു  ചെല്ലാൻ  തീരുമാനിച്ചതിൽ   ലജ്ജയും.ചെറിയ  ചെറിയ  വഴക്കുകളിൽ  വിഷമിച്ചു  ജീവിതമൊടുക്കാൻ പോയ  തന്റെ ചിന്തയെ  അയാൾ സ്വയം പഴിച്ചു .


വീട്ടിലേക്കു പോകും മുന്നേ,ആ  തെരുവിൽ നിന്നും  ഒന്നോ  രണ്ടോ  ഡസൻ വളകൾ  വാങ്ങിയേക്കാം  എന്നയാൾ തീരുമാനിച്ചു.വളകൾ ഉണ്ടാകുന്ന  ആ  കുടുംബത്തെ  സഹായിക്കുക  എന്നതും ഒരു  കാരണമായിരുന്നു.സ്കൂളിൽ  പഠിക്കുന്ന പ്രായമുള്ള  ഒരു പെണ്‍കുട്ടിയിൽ നിന്നും   രണ്ടു  ഡസൻ  വളകൾ  വില  പേശാതെ  തന്നെ  അയാള്  വാങ്ങി.ബാക്കി  വന്ന  രണ്ടു  രൂപ എടുത്തോളാൻ പറഞ്ഞപോൾ,അയാളെ തികച്ചും അത്ഭുതപ്പെടുത്തി ഒരു ചെറു  ചിരിയോടെ  ഒരു ഡസൻ  കുഞ്ഞു കരിവളകൾ കൂടി അവൾ  നീട്ടി.രഘുനാഥന്റെ കണ്ണിൽ ഒരു ചെറു കണ്ണീർക്കണം ഉരുണ്ടു കൂടി. "യെ നഹി ചായിയെ ബേട്ടി...ഹമേ  ബച്ചേ നഹി ഹേ" എന്നയാൾ വിഷമത്തോടെ  പറഞ്ഞു."ഫികർ  മത് കരോ..ഭഗവാൻ ആപ്കോ ബച്ചേ സരൂർ ദേംഗേ   ചാച്ചാജീ"എന്ന് പറഞ്ഞു    നിര്ബന്ധിച്ചു  അവൾ  വളകൾ  അയാൾക്ക്‌ കൊടുത്തു.

ഫ്ലാറ്റ് നമ്പർ  പതിമൂന്നിൽ  കല്യാണി  ഉണ്ടായിരുന്നില്ല.വാതിൽ പൂട്ടിയിരുന്നു. തന്നോട്  വഴക്കിട്ടു കല്യാണി എന്തെങ്കിലും  കടുംകൈ ചെയ്തിട്ടുണ്ടാവുമോ  എന്ന്  അയാൾ ഭയന്നു.കാലത്തെ  അവളെ  കഠിനമായി  വേദനിപ്പിക്കത്തക്കത് എന്തെങ്കിലും  പറഞ്ഞുവോ  എന്ന്  തന്നോട്  തന്നെ  ചോദിച്ചു കൊണ്ട്    അയാൾ   കല്യാണിയുടെ മൊബൈലിലേക്ക്  ഡയൽ  ചെയ്തു.

നീണ്ട  ബെല്ലുകൾക്ക് ശേഷം കല്യാണിയുടെ ക്ഷീണിച്ചതെങ്കിലും  സന്തോഷം  നിറഞ്ഞ സ്വരം അയാൾ  കേട്ടു. ആശുപതിയിൽ  ആണ് എന്നവൾ പറഞ്ഞു. ദൈവം  നമ്മുടെ  പ്രാര്ത്ഥന  കേട്ടു  എന്നും.

കൈയിലിരുന്ന ചെറിയ കൂട്  തുറന്നു കരിവളകൾ എടുത്തു  ഉമ്മ  വെക്കുമ്പോൾ  അയാളുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി .



May 16, 2013

അതിവേഗ റെയിൽ വരുമ്പോൾ

 526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ  കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ  പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
 
രണ്ടര മണിക്കൂറിൽ   കാസർഗോഡ്‌   നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
 
 
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ   മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന്‌ വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക്‌ ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.  
 
 
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
 
 
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ്‌ അനുവദിപ്പിച്ചു   തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന്‌ എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ   കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
 
 
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000  കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്‌.
 
 
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു  - ഫോർഡ്,  എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം    തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു  നേതൃത്വം  അവിടെ ഉള്ളതുകൊണ്ടാണ് . 
 
പത്തുശതമാനം   പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം . 

Apr 1, 2013

റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍: സീസണ്‍ കഷ്ട്ടകാലം

സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ‍ ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്ഒന്നരവര്ഷങ്ങള്ക്ക്ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.


എമിഗ്രഷനിലെ പതിവ് മണ്ടൻ ചോദ്യങ്ങളിൽ നിന്നും(വീടെവിടെ, അവിടെ അടുത്തൊരു പള്ളിയുണ്ടല്ലോ,അതിനടുത്ത് നില്ക്കുന്ന അടക്കാമരം ഈ തവണ കായ്ചൂന്നു കേട്ടു ) രക്ഷ നേടി, ഓമനക്കുട്ടൻ പുറത്തെത്തി .നൂറു വാട്ട് ബൾബു ഇടേണ്ട സ്ഥാനത് സീറോ വാട്ട് ബൾബു ഇട്ട മാതിരിയുള്ള മുഖഭാവവുമായി സുഗന്ധി പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു .


വണ്ടി ഓടിക്കുന്ന പയ്യൻ, മരണം അറിഞ്ഞു വന്ന മുഖഭാവത്തിൽ ഇരുന്നപ്പോൾ,തലേദിവസം ഏതെങ്കിലും യുവജന സംഖടനയുടെ കലക്ട്രെട്ടു പിക്കറ്റിങ്ങിൽ പങ്കെടുത്തു അടിമേടിച്ചു കെട്ടിയതാവും എന്ന് ഓമനക്കുട്ടൻ ആശ്വസിച്ചു.സുഗന്ധി ഒന്നും മിണ്ടാതെയിരുന്നപ്പോൾ, ഒന്നരവർഷമായി, ഓഡിയോ ,വീഡിയോ ചാറ്റിൽ മാത്രം കണ്ടിട്ടുള്ള മഹാത്മാവിനെ നേരിട്ട് കാണുമ്പോഴുള്ള നാണമായിരിക്കും എന്ന് ഓമനക്കുട്ടൻ ഓർത്തു.എന്നാൽ സുഗന്ധിക്ക് ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്യാനുള്ള അനുവാദം കൊടുത്തിരുന്നെങ്കിൽ അവളെ കണ്ടു പിടിക്കണമെങ്കിൽ പിന്നെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകേണ്ടി വരുമായിരുന്നല്ലോ എന്നോർത്ത് തന്റെ ദീർഖദൃഷ്ട്ടിയിൽ ഓമനക്കുട്ടൻ അഭിമാനിച്ചു .

 
ചായ കുടിക്കാനായി പന്തളത്ത് ഒരു കാപ്പിക്കടയിൽ വണ്ടി നിർത്തിയപ്പോൾ, ഒരു അല്ഭുതവസ്തുവിനെ കാണുന്നപോലെ ആൾക്കാർ ചുറ്റിനും കൂടി.സാധാരണയായി ആൾക്കാർ ചോദിക്കുന്ന"എന്നാ വന്നെ, എപ്പഴാ പോണേ " എന്നീ ചോദ്യങ്ങല്ക്ക് പകരം , ' അവിടുന്നെല്ലാരും തിരിച്ചു പോരുകാ അല്ലെ ?" എന്നുള്ള ചോദ്യവും, "ഇനീപ്പം ഗൾഫിൽ പോയിട്ട് ഒരുകാര്യോമില്ല " എന്നുള്ള മുനവെച്ച ആത്മഗതവും കൂടി കേട്ടപ്പോഴാണ്, സാധാരണയായി എയര് ഇന്ത്യയുടെ രൂപത്തില് വരുന്ന കഷ്ട്ടകാലം ഈ തവണ സൗദിയിലെ സ്വദേശീവല്ക്കരണം എന്ന രൂപത്തിലാണ് വരുന്നത് എന്ന് ഓമനക്കുട്ടന് മനസ്സിലായത്‌.


ഓമനക്കുട്ടൻ വരുന്നത് പ്രമാണിച്ച്,പങ്കുവമ്മാവൻ ഹാജരുണ്ടായിരുന്നു.സ്വര്ണത്തിനു വിലക്കുറഞ്ഞത്‌ മൂലം, കുശല അടിച്ചു മാറ്റിയ നൂറ്റൊന്നു പവൻ തിരിച്ചു കൊടുത്ത വകയിൽ ഏകദേശം രണ്ടുലക്ഷം രൂപ ലാഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മ്മാവൻ. സ്റ്റുഡിയോ പൊട്ടി പാളീസായെന്നും ഫോട്ടോഗ്രാഫർ ഷൈൻ പ്രാവുംകൂട്, അസിസ്റ്റന്റ്‌ ഡയറക്ടർ എന്നും പറഞ്ഞു, ഏതോ സീരിയലുകാരുടെ ക്യാമറ ചുമക്കുകയാണെന്നുമുള്ള സുഗന്ധിയുടെ വിക്കിലീക്സിന്റെ വെളിച്ചത്തിൽ, .കുശലക്കും ഷൈനും സുഖമല്ലേ എന്ന് ചോദിച്ചപ്പോൾ പങ്കുവമ്മാവൻ .ഷൈൻ പ്രാവുംകൂടിനെ രണ്ടു ചീഫ്ബീപ് അടിച്ച ശേഷം,ഒരുതരം സാഡിസ്ടിക് പ്ലഷരിൽ ഒരു താങ്ങ് താങ്ങി. "പറഞ്ഞു വിട്ടു...ല്ലേ..സാരമില്ലടാ,എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്യാ.."അതിനു ശേഷം "വാര്ക്കപ്പണിക്കും ചുമട് എടുക്കാനും പോലും ഇവിടെ ആളെ കിട്ടാനില്ലാതിരിക്കുകയാ " എന്നുള്ള കോള് വെച്ച ഡയലോഗും കൂടി കേട്ടപ്പോൾ "എന്നാ പിന്നെ തമിഴ്നാട്ടിൽ സീരിയല് ക്യാമറാ ചുമ്മുന്നതിനു പകരം നാട്ടിലെങ്ങാനും വല്ല ചുമടും എടുത്തു നടക്കാൻ മരുമകനോട്‌ പറയണം"എന്ന് പറഞ്ഞപ്പോൾ,പണ്ട് പങ്കുവമ്മാവൻ സമാധിയാകുമ്പോൾ മനസ്സില് പൊട്ടിക്കാൻ സൂക്ഷിച്ചുവെച്ച രണ്ടു ലഡു ചിലവായി എന്ന് ഓമനക്കുട്ടന് മനസ്സിലായി.


ഓമനക്കുട്ടൻ വരുന്നതറിഞ്ഞ് ഒരു ചെറിയ ജനക്കൂട്ടം കാസനോവ കണ്ടിറങ്ങിയ ഫാന്സിനെപ്പോലെയുള്ള മുഖഭാവവുമായി, അവിടെ ഉണ്ടായിരുന്നു.അവർ ഓമനക്കുട്ടന്റെ ജാഡജീവിതത്തിനു ഒരന്ത്യമായതിൽ ഉള്ളുകൊണ്ട് സന്തോഷിക്കുകയും,എന്നാൽ പുറമേ സര്ക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിക്കുന്ന ഇടതുപക്ഷക്കാരനെപ്പോലെ അമ്മായിയെയും യുവരാജാവിനെയും തെറി വിളിക്കയും ചെയ്തു.തന്റെ പണി പോയിട്ടില്ലെന്നും നാല്പ്പത്തഞ്ചു ദിവസം കഴിഞ്ഞു താൻ തിരിച്ചു പോകുകയും ചെയ്യും എന്ന ഓമനക്കുട്ടന്റെ പ്രഖ്യാപനം ആരും വിശ്വസിച്ചില്ല .

 
ഓമനക്കുട്ടനെ ഗൾഫിൽ നിന്നും പിരിച്ചു വിട്ടു എന്ന വിവരം പ്രാവുംകൂട് മുഴുവൻ ഫ്ലാഷായി. ആള്ക്കാരുടെ ചോദ്യം മൂലം വീട് വിട്ടിറങ്ങാതെ ഓമനക്കുട്ടൻ തന്റെ പരോൾ കൂടുതൽ വികസനോന്മുഖമായ പ്രക്രിയക്കായി നീക്കിവെച്ചു.തിരിച്ചു വന്ന ഓമനക്കുട്ടന്റെ പുനരധിവാസത്തിന് വേണ്ടി മന്ത്രിജി എന്ത് ചെയ്തു എന്ന ചോദ്യം ചോദിച്ച എല്. സി .മെമ്പർ കുഞ്ഞനെ ഒരു കൂട്ടം യൂത്തന്മാർ തങ്ങളുടെ പാര്ട്ടിയുടെ ദേശീയ ദ്രാവകമായ പാമോയിൽ ഒഴിക്കും എന്ന് രായമ്മാന്റെ ചായക്കടയിൽ വെച്ച് ,ഭീഷണിപ്പെടുത്തി.ഗൾഫിൽ എത്ര മലയാളികൾ ഉണ്ട് എന്നുപോലും അറിയാത്ത തങ്ങളുടെ മന്ത്രിക്ക് ഇതുപോലെയുള്ള ചീളുകാര്യങ്ങൾ നോക്കാനല്ല അമ്മായി ശമ്പളം കൊടുക്കുന്നത് എന്നവർ വാദിച്ചു.ഒരു പരമാധികാരരാഷ്ട്രത്തിന്റെ അഭ്യന്തര കാര്യത്തിൽ ഇടപെടാൻ നമുക്ക് പറ്റില്ലെന്നും,മന്ത്രിജി കത്തയച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. മീനിൽ അമോണിയാ ഇട്ട തമിഴ്നാടിനും,കെ.എസ്. ആര്ട്ടിസിക്ക് ഡീസൽ കിട്ടാൻ കേന്ദ്രത്തിനും,ഇറ്റലിക്കാരുടെ കേസ് കൊല്ലത്തു നടത്താൻ അവര്ക്കും, കത്തയച്ചതുപോലെ ഈ കത്തിനും അതെ ഗതി വരും എന്ന് മനസ്സിലാക്കണമെന്നും മണ്ഡലം സെക്രട്ടറി ഔസെപ്പ് കൂവക്കൻ പറഞ്ഞു.നോക്കുകൂലി വീതിക്കേണ്ടി വരുമോ എന്ന ആശങ്ക, ആൾ കേരള നോക്കുകൂലി അസോസ്സിയേഷൻ പ്രാവുംകൂട് ഏരിയ സെക്രട്ടറി ശങ്കുപ്പിള്ള പങ്കുവെച്ചു .





"എന്തെങ്കിലും കുറയുമോ"എന്ന് പ്രാവുംകൂട് ചന്തയിൽ വെച്ച് മീൻകാരനോട് ചോദിച്ച ഓമനക്കുട്ടനെ,മലയാള സിനിമയിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട"എന്തൊക്കെയായിരുന്നു..മലപ്പുറംകത്തി"എന്ന വിഖ്യാതമായ ഡയലോഗുമായി റിട്ടയേർഡ് പോലീസുകാരൻ വിജയൻ ന്യായമായ രീതിൽ ഒന്ന് ഊതി.കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും എന്ന ആപ്തവാക്യം മനസ്സിലോർത്ത് വിജയന് പൊതുമാപ്പ് പ്രഖ്യാപിച്ചു ഓമനക്കുട്ടൻ സ്ഥലം കാലിയാക്കി .



മീൻകാരി ശാന്തയുടെ നടുവേദന മുതൽ എച്- വണ്‍ വിസ ലോട്ടറി വരെ ചര്ച്ച ചെയ്തിരുന്ന ചാനലുകളിൽ, പ്രതികരണ തൊഴിലാളികൾ ദിവസം മുഴുവൻ ഗൾഫ്കാരന്റെ മടങ്ങി വരവ് ചർച്ചിക്കുന്നത് കേട്ട് ഭ്രാന്തായ ഓമനക്കുട്ടൻ ടിവിയുടെ കേബിൾ ഊരിക്കളഞ്ഞു.രാഷ്ട്രീയ നേതാക്കൾ മരിക്കുമ്പോൾ മാത്രം വെക്കുന്ന പ്രത്യേകതരം രാഗത്തിന്റെ അകമ്പടിയോടെ,ഗൾഫിലുള്ള എല്ലാവരും തിരിച്ചു വന്നാൽ എന്ത് ചെയ്യും,എന്ന ബിന്ദു ചന്ദ്രകുമാറിന്റെ വികാരരഹിതമായ ചോദ്യം കേട്ടപ്പോൾ, ഇവള്ക്കൊന്നും വേറെ പണിയില്ലേ എന്ന് ഓമനക്കുട്ടൻ ഓർത്തു.ഇവരുടെ ഒക്കെ ചര്ച്ച കേട്ടാൽ നാളെ കാലത്തെ ഉറക്കം ഉണർന്ന ഉടനെ ഗൾഫ്കാരെല്ലാം പാസ്പോര്ട്ടും എടുത്തു വള്ളം പിടിക്കാൻ മുട്ടിനില്ക്കുന്നു എന്ന് തോന്നുമല്ലോ എന്ന് പറഞ്ഞപ്പോൾ സുഗന്ധി ഒന്നും മിണ്ടിയില്ല. എത്ര ശ്രമിച്ചിട്ടും സുഗന്ധിയും അമ്മയും പോലും ഓമനക്കുട്ടൻ തിരിച്ചു പോകും എന്ന് വിശ്വ സിക്കാഞ്ഞപ്പോൾ,ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടൻ ഓർത്തു .




വിലക്കയറ്റം,കടൽക്കൊല,കൊട്ടാരക്കര ട്രാന്സ്പോര്ട്ട് കോർപ്പരേഷൻ അടച്ചുപൂട്ടൽ എന്നിവയൊക്കെ ജനം മറന്നു.ഗൾഫുകാരന് പെണ്ണാലോചിച്ചു ചെന്നതിന്റെ പേരില്,ബ്രോക്കർ പപ്പന്റെ ബി.പി.എല് ചെത്തിക്കളയും എന്ന് കണ്ട് തൊമ്മൻ എന്നറിയപ്പെടുന്ന തോമസുചേട്ടൻ പറഞ്ഞു.
കട്ടയുംപടവും മടങ്ങി വരുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഒരു പുതിയ ഡസ്ക് ഇടും എന്ന മുഖ്യന്റെ പ്രസ്താവന വന്ന ദിവസം,ഓമനക്കുട്ടൻ തിരിച്ചു പോകാനൊരുങ്ങി.ഓമനക്കുട്ടൻ തിരിച്ചു പോകും എന്നുറപ്പായതോട് കൂടി,സുഗന്ധിയുടെ മുഖം,അമ്പതുകോടി കൊടുത്താലും ഭാര്യ ഒഴിഞ്ഞു പോകുമല്ലോ എന്നറിയുമ്പോഴുള്ള മന്ത്രിയുടെ മുഖം പോലെ പ്രസന്നമായി.വിമാനത്താവളത്തിൽ വെച്ച്,ഓമനക്കുട്ടനെ പിടികൂടിയ ഹരിഹരപ്രിയ ചാനലിന്റെ റിപ്പോർട്ടർ അജു മങ്കജ് ,തത്സമയം സംപ്രേക്ഷണം ചെയ്ത ബിറ്റിൽ നിന്നും..
"ആ..മൃഗേഷ്..ആ...ഞാനിപ്പോൾ..ആ...തിരുവനതപുരം...ആ ..വിമാനത്താവളത്തിൽ നിന്നും ഗള്ഫിലേക്ക് തിരിക്കുന്ന....ആ..കേൾക്കാമോ..ആ....ശ്രീ ഓമനക്കുട്ടന്റെ....ആ ... ആശങ്ക പങ്കുവെക്കുകയാണ്".ഓമനക്കുട്ടൻ പറഞ്ഞു.. "പൊന്നു ചേട്ടാ, നിങ്ങൾ ഈ പറയുന്ന ആശങ്ക ഒന്നും അവിടെ ഇല്ല.നാട്ടിൽ കഴിയുന്ന ഗല്ഫുകാരുടെ കുടുംബത്തെ സമാധാനമായി കഴിയാൻ അനുവദിക്കുക.വിസ ഇല്ലാതെ ഗൾഫിൽ ഒരിടത്തും ജോലി ചെയ്യാൻ പറ്റില്ല.അക്കാമ ഇല്ലാതെ പോലീസ് പിടിച്ചാൽ ഏതു നാട്ടുകാരനെയും കേറ്റി വിടും.പിന്നെ ഫ്രീവിസാ എന്നൊന്ന് എന്റെ അറിവിൽ ഇല്ല.ഒരു ജോലിക്കാരന് അയാളുടെ സ്പോണ്‍സർമാരുടെ കീഴിലെ ജോലിചെയ്യാനാവൂ എന്ന നിയമം പണ്ടേ ഉള്ളതാ.ഈ സാറന്മാരൊക്കെ ഗൾഫിൽ വന്നിട്ട് അവിടുത്തെ കോട്ട് ലവേർസ് അസോസിയെഷന്കാരുടെ പിന്നാലെ നടക്കുന്നതല്ലാതെ ഒന്നും നടക്കില്ല. പറ്റുമെങ്കിൽ വണ്ടിക്കൂലി ഒന്ന് കുറക്കാൻ അവരോടു പറ...പറ്റുമോ.. അല്ലെങ്കിൽ ഈ കൂതറ വകുപ്പ്...


"ആ...മൃഗേഷ്.....ഓമനക്കുട്ടൻ എന്ന യാത്രക്കാരനുമായുള്ള ബന്ധം ആ...നഷ്ട്ടപ്പെട്ടിരിക്കുകയാണ്... ആ..."


ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള എയര് ഇന്ത്യ വിമാനം,അന്ന് പതിവില്ലാതെ കൃത്യ സമയത്ത് പറന്നുയർന്നു. ആറുമണിക്കുള്ള സീരിയലിനു മുന്നേ വീട്ടില് എത്തിച്ചെക്കണം എന്ന ഉത്തരവ് കാര് ഡ്രൈവർക്ക് കൊടുത്തു പിന്നിലെ സീറ്റിലേക്ക് മറിയുമ്പോൾ സുഗന്ധിക്ക് ചെറുതായി മനം പുരട്ടുന്നത് പോലെ തോന്നി..
കൂടുതൽ വായനക്ക്

Jan 31, 2013

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സുകുമാരന്‍നായര്‍ വധം ആട്ടക്കഥ!


സോഷ്യല്‍  നെറ്റ് വര്‍ക്കുകളിലും  ബ്ലോഗുകളിലും, സുകുമാരന്‍നായര്‍  വധം   ആട്ടക്കഥ പൊടി പൊ ടിക്കുകയാണ്. എന്നാല്‍ ,ഭരണത്തില്‍ ഇടപെടാന്‍  ജാതി  സംടനകള്‍ക്ക്  എന്തവകാശം  എന്ന്  ചോദിക്കുന്നവരില്‍   പ്രധാനികള്‍  രാഷ്ട്രീയ  പാര്‍ട്ടികളുടെ  ലേബലില്‍  അറിയപ്പെടുന്ന  മത  സംടനാ ഭാരവാഹികളും, പ്രവര്‍ത്തകരും  ആണെന്നുള്ളതാണ്  ഏറ്റവും    രസകരം.  പിന്നെ  ഇന്നലത്തെ മഴയ്ക്ക്  പൊട്ടി  മുളച്ച   ചില  ഹരിത കുരുന്നുകളും!  


തികച്ചും  ഒരു  സംഖടനാ  പരിപാടികളില്‍  നടത്തിയ  പ്രസംഗത്തെ  ഉയര്‍ത്തിയാണ് ഈക്കൂട്ടരുടെ പോര്‍വിളികളും പരിഹാസവും.പ്രസംഗം  നടന്നത്  നായര്‍ മഹാസമ്മേളന വേദിയില്‍   ആണെന്നും, അവിടെ പറഞ്ഞത്   നായര്‍  സമുദായംഗങ്ങളോട്  മാത്രമാണെന്നും      സമുദായാംഗങ്ങളില്‍ പെട്ട  എംപി, എം.എല്‍.എ മാര്‍   കൂടി ഉള്‍പ്പെട്ട  സദസ്സില്‍ ,വാഗ്ദാനങ്ങള്‍  മറന്ന യു.ഡി.എഫ്  നേതൃത്വത്തെ  അതൊന്നു  ഓര്‍മ്മിപ്പിക്കുകയാണെന്നും  പലരും  മറന്നു പോയി.നേരത്തെ  "നമ്മളാണ്" കേരളം ഭരിക്കുന്നത്‌  എന്ന്  പ്രസംഗിച്ചവര്‍പോലും !അതേപോലെ  ഈ ക്രൂശിക്കല്‍ കണ്ടാല്‍ കേരളത്തില്‍ ഇന്നേവരെ  ഒരു മത,ജാതിപാര്ട്ടികളോ സംടനകളോ ഒരു ആവശ്യവും നേടിയെടുത്തിട്ടില്ല എന്ന് തോന്നും!.


ചില  ഉറപ്പുകള്‍  എന്‍ .എസ്.എസ്സിന്  കിട്ടിയിട്ടില്ലെങ്കില്‍  പിന്നെ  എന്തിനാണ്  മുഖ്യന്റെയും  ചെന്നിത്തലയുടെയും   ഉരുണ്ടു കളി ? വേദിയില്‍  ഇരുന്ന   ഒരാള്‍ പോലും  ഈ  നേരം  വരെ  എന്‍ .എസ്. എസ്സിനെതിരെ  പ്രതികരിക്കാത്തത്  എന്താണ്? സുപ്രസിദ്ധമായ മൌന വിദഗ്ദ്ധന്‍  ഈ  സംഭവത്തില്‍  ഇതേ വരെ  പ്രതികരിച്ചിട്ടില്ല!


ഒരാള്‍ക്ക്‌  ഒരു  പദവി  എന്ന  വാദം   കൊണ്ഗ്രസ്സില്‍ നിലനില്‍ക്കെ, കേരളത്തിലെ  കൊണ്ഗ്രസ്സില്‍  ഒന്നാം   നമ്പര്‍   ആയിരിക്കുന്ന കെ.പി.സി.സി  പ്രസിടന്റ്റ്  വെറുമൊരു  എം.എല്.എ സ്ഥാനത്തിനു (അതും  പാര്‍ട്ടിയില്‍  രണ്ടാമനായ   മുഖ്യമന്ത്രിയുടെ കീഴില്‍  മത്സരിക്കുന്നത്) എന്തിനാണ്  എന്നുള്ളത്  സാധാരണക്കാരന്  പോലും  മനസ്സിലാകുന്ന  കാര്യമാണ്.അപ്പോള്‍   ധാരണകള്‍  ഉണ്ടായിരുന്നു , അത് പിന്നീട്   നടപ്പിലാക്കാത്താതാണ്  എന്നല്ലേ   അതിന്റെ   അര്‍ഥം ?


യൂത്തന്മാര്‍  പിന്നെ   മേലുനോവുന്ന പണിക്കൊന്നും  പോവാതെ തങ്ങള്‍ക്കു  ഉപദ്രവം  ഒന്നും   ഉണ്ടാക്കില്ല എന്നുറപ്പുള്ളവരുടെ    കോലം  കത്തിച്ചു  സമാധാനമടയും ! മന്ത്രിസഭയെ  മുള്ളില്‍  നിര്‍ത്തി  കാര്യങ്ങള്‍  നടത്തുന്നവരുടെ  കാര്യം  വരുമ്പോള്‍,  ഭരണഖടനയിലെ   ശ്ലോകങ്ങള്‍   ഫെസ് ബുക്ക്   വഴി  ഉരുവിട്ട്  പ്രതികരിച്ചു    ഹൈടെക് ആയവര്‍ പോലും  മൌന വ്രതം  പാലിക്കുന്ന മാമുനിമാര്‍  ആവും! ഭരണം  വേണമല്ലോ !  യുവരാജാവ്  ഭരണത്തിലേറുമ്പോള്‍   തിരുതക്കറി  വെച്ച്  മന്ത്രി ആയവരുടെയും മറ്റും    പേര്  വെട്ടുമെന്നും,  കേന്ദ്രത്തിലേക്ക്  പോകാം   എന്നുമൊക്കെയുള്ള   സ്വപ്നം   കൊണ്ട് നടക്കുന്നവര്‍,തിരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍,  പെരുന്നയില്‍   പെറ്റു  കിടക്കും  എന്ന്  ആര്‍ക്കാണറിയാത്തത് . 


മതമേലധ്യക്ഷന്മാര്‍    സ്ഥാനാര്‍ഥി നിര്‍ണയം  നടത്തുമ്പോഴും   ഇടയലേഖനങ്ങള്‍  ആഴ്ചയില്‍  ഒന്ന് വെച്ച്  പുറത്തിറക്കുമ്പോഴും  കാണാത്ത  ഈ  ആവേശം എന്‍ എസ് എസ് വിചാരിച്ചാല്‍  കേരള  രാഷ്ട്രീയത്തില്‍      ഒന്നും   നടക്കില്ല എന്ന  മിഥ്യാബോധം   കൊണ്ട്  മാത്രമാണ്.  


അഞ്ചാം മന്ത്രി , കാലിക്കട്ട്  ഭൂമി,ഐഡഡു  സ്കൂള്‍  എന്നിവ  ഉള്‍പ്പെടെയുള്ള   ലീഗുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  കേരള  സമൂഹത്തില്‍  ഒരു   വലിയ ചേരിതിരിവുണ്ടാക്കി  എന്ന്    നിക്ഷ്പക്ഷമായി രാഷ്ട്രീയം  നോക്കിക്കാണുന്നവര്‍     സമ്മതിക്കും . മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള  വിലപേശല്‍  നടത്തി  കാര്യങ്ങള്‍ നേടിയെടുക്കാന്‍  നടത്തുന്ന  ശ്രമങ്ങള്‍     മറ്റു   സമുദായങ്ങളില്‍  അതൃപ്തി   ഉണ്ടാക്കുക സ്വാഭാവികമാണ് .



നാല്  മന്ത്രിമാര്‍ ഭരിച്ച സ്ഥാനത്ത്    അഞ്ചാമതൊരു മന്ത്രി  വന്നതുകൊണ്ട്  ലീഗിന്  മാത്രമാണ്  നേട്ടം. അധികചിലവല്ലാതെ കേരളത്തിന്‌   പുതിയതായി  ഒന്നും  ലഭിക്കുന്നില്ല എന്നാര്‍ക്കാണറിയാത്തത് ?  ചിലരുടെ  മന്ത്രി  പദവി എന്ന   മോഹം പൂവണിയിപ്പിക്കാന്‍  വേണ്ടി  മാത്രം  സംസ്ഥാന ഖജനാവില്‍  നിന്നും  തന്നെ പണം   ചിലവാക്കണം എന്നുണ്ടോ ?ഈ  പ്രശ്നങ്ങളില്‍   ശക്തമായി പ്രതികരിച്ചത്  എന്‍.എസ്.എസ്  ആണെന്നത് മാത്രമാണ്  ലീഗുകാരുടെ    വിരോധത്തിനു കാതല്‍. 


സുകുമാരന്‍  നായരുടെ  മുന്‍ഗാമികള്‍  ഇതേപോലെ   പ്രതികരിച്ചില്ല എന്നാണു  മറ്റൊരാക്ഷേപം. എന്നാല്‍, മുന്‍പെങ്ങും   ഇതേപോലെ ഒരു  അവഗണന   സമുദായത്തിന്  ഉണ്ടായിട്ടില്ല  എന്നതാണ്  പരമാര്‍ത്ഥം.സംടനയിലെ അംഗങ്ങള്‍ക്ക് ദോഷകരമായി  സംഭവിക്കുന്ന   കാര്യങ്ങളില്‍  സുകുമാരന്‍നായര്‍   ശക്തമായി  അഭിപ്രായം  പറഞ്ഞതില്‍     അദ്ദേഹത്തെ അഭിനന്ദിക്കുന്നവര്‍  ആണ്  ഏറിയ  പങ്കും . വിധേയനായി എന്നും നിന്ന് കൊടുക്കുംതോറും  തിക്തമായ  അനുഭവങ്ങള്‍  സമുദായത്തിന്  ഉണ്ടാവുമ്പോള്‍   ശക്തമായി  പ്രതികരിക്കുന്നവര് ആണ്   യഥാര്‍ത്ഥ സമുദായ  സ്‌നേഹി.  

എന്‍ .എസ്.എസ്- എസ് എന്‍. ഡി. പി   ഐക്യത്തിനെതിരെ  വാളെടുക്കുന്നവരുടെ ഉള്ളില്‍ ഒരേ ഒരു ഭീതി മാത്രമേ ഉള്ളു എന്ന് തോന്നുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ഭീതി . ഈ കപട മതേതരവാദികള്‍  ആണ്   നമ്മുടെ  നാടിന്റെ ശാപം.