Aug 3, 2014

ഒരു അധ്യാപന പരീക്ഷണത്തിന്റെ കഥ

പി.ജി  ഒക്കെ  കഴിഞ്ഞു  റിസൾട്ട്  കാത്തു  നില്ക്കുന്ന കാലം.പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാത്തതിനാൽ, ഒരേ തൂവൽ  പക്ഷികളായ ഞങ്ങൾ  നാല് പേര് കവലയിൽ  കാലത്തെ  കാപ്പികുടി  ഒക്കെ   കഴിഞ്ഞു  ഒത്തു കൂടും. കാലത്തെ   പിള്ളേരെ  ഒക്കെ  ബസ് കേറ്റി  വിടുക  എന്ന  ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കഴിഞ്ഞു   രണ്ടു   സൈക്കിളുകളിൽ ആയി  രണ്ടു കിലോമീറ്റർ    അകലെ  ഉള്ള   ക്ലബ്ബിൽ കാർപ്പൊവും  കാസ്പറോവും  ആകും. ഉച്ചക്ക് കൃത്യമായി  ഉണ്ണാൻ  വീട്ടിലെത്തും. ഊണ് കഴിഞ്ഞാൽ  വീണ്ടും ഇറങ്ങുകയായി. അപ്പോഴേക്കും  ക്ലബ്ബിൽ  ഇരുപത്തെട്ടു  കളിക്കാൻ   ആള് റെഡി  ആയിട്ടുണ്ടാവും. മണിക്കൂറുകളോളം കുണുക്ക്    വെച്ച്  വെച്ച്   വീട്ടില് എത്തിയാലും,ചെവിയിൽ  കുണുക്ക്   ഇരിക്കുന്നത് പോലെ  ഒരു തോന്നലുണ്ടാകും !

അങ്ങനെ  ഒരു  ദിവസം  കൂട്ടുകാരെ  കാത്തു നിൽക്കുമ്പോൾ   റോഡിനു എതിരുവശം   നിന്ന് ഒരാള്  ചിരിക്കുന്നു.ഞാൻ  തിരിച്ചും  ഒരു  ചിരി പാസാക്കുന്നു.കാമുകിയുടെ  പച്ചക്കൊടി   കിട്ടിയ കാമുകനെ മാതിരി അദ്ദേഹം  നേരെ  അടുത്തേക്ക്. വന്നയുടൻ   ഒരു  ചെറിയ  സംശയം ചോദിക്കുന്നു.പോസ്റ്റ്‌  ഗ്രാജുവേറ്റ് ആണല്ലേ ..ഞാൻ ഒരു  ചെറിയ പരുങ്ങലോടെ പറയുന്നു ..അത് വന്ത്...റിസൾട്ട് വന്നിട്ടില്ല. വന്നാലെ പറയാനൊക്കൂ (റിസൾട്ട് വരാൻ  എന്തിരിക്കുന്നു പൊട്ടും എന്നുറപ്പല്ലേ എന്ന് ഞാൻ മനസ്സില് പറഞ്ഞു ) അദ്ദേഹം  സ്വയം പരിചയപ്പെടുത്തി.  ഞാൻ സുധാകരൻ   ഡബിൾ  എം എ ആണ്.ഏറ്റുമാനൂര് ഒരു കോളേജ്  നടത്തുന്നു. ആട്ടെ...പഠിപ്പിക്കാൻ  കഴിയുമോ (സ്വന്തമായിട്ട് പഠിക്കാൻ കഴിവില്ല.പിന്നെയാ എന്ന് ഞാൻ ഞാൻ മനസ്സില് )അത് സാറേ...ഞാൻ ഇതേ വരെ ആരെയും...അത്  സാരമില്ല..നമുക്ക് ശരിയാക്കാം...പിന്നെ  മറ്റൊരു കാര്യം ഉണ്ട്. സാർ രണ്ടു വശത്തേക്കും നോക്കി ആ  വലിയ  രഹസ്യം പറഞ്ഞു...പിന്നെ  കോളേജ്  തുടങ്ങിയതെ ഉള്ളു...പിള്ളേരൊക്കെ  ആയി വരുന്നു. അതുകൊണ്ട്  ശമ്പളം  ഒന്നും  ഉടനെ പ്രതീക്ഷിക്കരുത് .(അത് ശരി...പഠിപ്പിക്കുന്നതും പോരാഞ്ഞിട്ട് വണ്ടിക്കൂലിയും കൈയീന്നു ).അന്ന് ഏറ്റുമാനൂർ   പോയി  വരാൻ  രണ്ടു രണ്ടര  രൂപ വേണം. അങ്ങോട്ട്‌  പൈസ ചിലവാക്കി വായിട്ടലക്കാൻ  പോകാൻ   തലയ്ക്കു വട്ടൊന്നുമില്ല എന്ന് പറയണം  എന്ന് തോന്നിയപ്പോൾ  സാർ  രണ്ടു കൈകളും   കൂട്ടി  പിടിച്ചു പറഞ്ഞു..."വരണം.ഞാൻ വണ്ടിക്കൂലി തരാം"  എന്ന് !

കാലത്തെ  തന്നെ  ഞാൻ കോളേജിൽ  ജോയിൻ ചെയ്തു. കോളേജ്  കെട്ടിടം ഒക്കെ അടിപൊളി.ഒരു  പലചരക്ക് കടയാണ് ലോകത്തിലെ  ആദ്യത്തെ  യൂനിവേർസിറ്റിയുടെ  പേരൊക്കെ  ഇട്ടു വെച്ചിരിക്കുന്നത്.രണ്ടു കടമുറികൾ.ഒരു ചായിപ്പിൽ ടീച്ചേർസ്  റൂം.അവിടെ പിന്നെ  ഞാനും സുധാകരൻ സാറും  മാത്രം   ഉള്ളത് കൊണ്ട് ആവശ്യത്തിനു ഇടം.കൊരിക്കുടിക്കാൻ   മുന്നില്  തന്നെ  ഇഷ്ട്ടം പോലെ വെള്ളമുള്ള പഞ്ചായത്ത് കിണർ.പത്താംക്ലാസ് തോറ്റിട്ട്    പഠിക്കുന്ന ഒരു ബാച്ച്.പിന്നെ രണ്ടു മൂന്ന് പിള്ളേർ  റ്റ്യുഷനും വരും.മൊത്തത്തിൽ  ഒരു ഒലവക്കോടൻ   യൂണിവേർസിറ്റി  സെറ്റപ്പ് !

ആദ്യത്തെ  ക്ലാസിൽ  എന്നെ  സുധാകരൻ  സാർ പരിചയപ്പെടുത്തി.ഇത് നിങ്ങളുടെ  പുതിയ  സാർ ആണ്.ഭയങ്കര  പഠിപ്പീരുകാരൻ  ആണ്.സാറിനെ കിട്ടിയത്  നിങ്ങളുടെ  ഭാഗ്യം..ഈത്തവണ  നിങ്ങൾ എല്ലാവരും  പാസാകും, നോക്കിക്കോ ! അടുത്ത മാസം ഒരു  ലേഡീ  ടീച്ചർ   കൂടി  ജോയിൻ  ചെയ്യും എന്ന് കൂടി കേട്ടപ്പോൾ  ആണ്‍ കുട്ടികൾ  കയ്യടിച്ചു. അത്ഭുതം കൂറിയ  എന്നെ നോക്കി സുധാകരൻ സാർ  " ഉം "  എന്ന പറയുന്ന മാതിരി  തലയാട്ടി !.   


പിള്ളേർ കോറസായി  ഗുഡ്മോര്നിംഗ് പറഞ്ഞു.ഞാൻ സാറായിചാർജെടുത്തു  .ആദ്യം ബോർഡിൽ   അന്നത്തെ ഡേറ്റ്  എഴുതി. പിന്നെ പിള്ളേരെ ആകെ  ഒന്ന്  നോക്കി...നാലാണും  മൂന്നു പെണ്ണും.  എന്റെ ഇരട്ടി വരും  ഓരോന്നും.പിന്നെ എനിക്കില്ലാത്ത ഒന്ന് കൂടുതലായി ആണ്‍ പിള്ളേർക്ക് ഉണ്ടായിരുന്നു.നല്ല  കട്ടി മീശ !പുസ്തകം പിടിച്ച  കൈ  ചെറുതായി വിറക്കുന്നുണ്ടോ എന്ന് ഒരു  സംശയം.എന്നാലും ഒന്നാം  ലോകമഹാ യുദ്ധത്തിന്റെ  കാരണങ്ങൾ  ഞാൻ  വെച്ച്  കാച്ചി. 

ഞാനുമായി  മുന്നാൾ  ഉണ്ടായിരുന്ന   രണ്ടു വിഷയങ്ങൾ -കണക്കും, ഹിന്ദിയും ( നമുക്കീ  ഹിന്ദി പടത്തിൽ  പറയുന്ന,ആജ്  മേരെ  പാസ്  ബംഗ്ലാ ഹേ , ഗാടി ഹേ , ബാങ്ക്  ബാലൻസ്   ഹേ , തുമാരെ  പാസ് ക്യാ ഹേ ...മേരെ പാസ്  മാ  ഹേ മാതിരി  ഹിന്ദി അല്ലെ  ഉള്ളു )  ഒഴിവാക്കി  തരണം   എന്ന് സുധാകരൻ സാറുമായി  കരാർ  ഉണ്ടായിരുന്നത് കൊണ്ട്,ഏതു  പോലീസുകാരനും പഠിപ്പിക്കാവുന്ന,മലയാളം,സോഷ്യൽ,ഹിസ്ടറി ഒക്കെ  ആയിരുന്നു പഠിപ്പീര്.അല്ലെങ്കിലും  മണ്ടന്മാർക്കു  പഠിക്കാൻ പറഞ്ഞിട്ടുള്ളതാണ്  ഹിസ്ടറി  എന്നാണല്ലോ വെപ്പ്.ഹിസ്ടറി  പഠിച്ചവർക്കറിയാം   അതിന്റെ  ബുദ്ധിമുട്ട് ! 

സാറിനു    രാഷ്ട്രീയ  പ്രവർത്തനം  ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും വരാറില്ല.രണ്ടു  ദിവസം  കൊണ്ട്  പിള്ളേര്  കമ്പനി ആയി.അര മണിക്കൂർ കൂടുമ്പോൾ,പിള്ളേര്   വെള്ളം കുടിക്കാൻ പോകാൻ  ബ്രേക്ക്‌ ചോദിക്കും.എന്നാൽ  വെള്ളം  കുടിക്കാൻ പോകാതെ ഡസ്കിന് മുകളിൽ  കയറി   ഇരുന്നു പെണ്പിള്ളേരുമായി  അരിവറക്കുക എന്നതായിരുന്നു അവരുടെ  സ്ഥിരം കലാപരിപാടി.കാലത്തെ   ചെന്ന് കയറുമ്പോൾ ഓരോരുത്തർ പെണ്ണുങ്ങളുടെ  മടിയിൽ  തല  വെച്ച്   കിടക്കുന്ന അനന്തശയനം ടാബ്ലോ  ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇത് പറഞ്ഞപ്പോൾ  സാറോന്നു കണ്ണടച്ചേക്ക്   എന്ന സുധാകരൻ സാറിന്റെ ഉപദേശം  കേട്ട്   കണ്ണ്  തുറക്കാൻ മേലാത്ത സ്ഥിതിയായി.മറ്റൊരു  ദിവസം, മൂന്നു പെണ്ണുങ്ങളിൽ  അല്പ്പം ഫോർവേർഡ് ആയ രത്നമ്മ  "സാറിനു  ലൈൻ വല്ലതും  ഉണ്ടോ"  എന്ന് ചോദിച്ചത്  കേട്ട്   ഞാൻ ഞെട്ടി. എന്താ  പി. കെ ആറെ .നമ്മളൊക്കെ  ഇവിടെ തന്നെ  ഉണ്ട്  എന്ന്   പി കെ  രത്നമ്മയോടു പറഞ്ഞ മനോജ്‌കുമാറിനെ  ഒരു   ചോക്ക് കഷ്ണം  വെച്ച്  എറിഞ്ഞതിൽ പ്രതിഷേധിച്ചു,സാധാരണ ചെയ്യാറുള്ളത്  പോലെ   മനോജ്‌  എന്നെ സൈക്കിളിൽ  ബസ് സ്ടാണ്ടിൽ   കൊണ്ട്  വിട്ടില്ല  .



അങ്ങനെ  ഇരിക്കെ പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചു.കേരളത്തിൽ  നാലും മൂന്നും  ഏഴു പേര്  മാത്രമുള്ള ഒരു  ബോംബെ പാര്ട്ടിയുടെ സ്ഥാനാർഥി ആയി സുധാകരൻ സാർ.നാമനിര്ദേശം കൊടുത്തതിനു  ശേഷം  സാർ  പറഞ്ഞു. ഇനി ഇലക്ഷൻ  കഴിഞ്ഞേ  ക്ലാസ് ഉള്ളു.അമ്മായിഅച്ഛൻ ഇശ്ചിച്ചതും   മരുമകൻ കൊണ്ടുവന്നതും   ഓസീയാർ   എന്ന്  പറഞ്ഞ  മാതിരി  പിള്ളേര് ഹാപ്പി.. കാലത്തേ എല്ലാവരും  കോളേജിൽ  വരും. ഞങ്ങൾ  രണ്ടു "ലക്ച്ചർ"മാരും   നാല് ആണ്‍കുട്ടികളും കൂടി   പ്രചാരണത്തിന് ഇറങ്ങും.പെണ്‍പിള്ളേർ ഉച്ചവരെ സിനിമാക്കഥ പറഞ്ഞും,ശങ്കർ  അംബികയെ  കെട്ടുമോ എന്നതുപോലെയുള്ള   അന്താരാഷ്‌ട്ര  പ്രശ്നങ്ങൾ  ചർച്ച ചെയ്തും,പേൻ നോക്കിയും  ഇരുന്നിട്ട് വീട്ടില് പോകും.പിള്ളേരും ഞാനും   മാറി  മാറി മൈക്കിൽ കൂടി  വോട്ടു   അഭ്യർഥിക്കും. ചെറിയ  കവലകളിൽ നിർത്തി  പ്രൊഫസർ സുധാകരൻ ( അങ്ങനെ ആയിരുന്നു   പോസ്റർ  അടിച്ചിരുന്നത് )   ഒരു   പ്രസംഗം  നടത്തും. മിക്കവാറും  ആരും  ശ്രദ്ധിക്കില്ല. ചിലര് ചിരിക്കും.ഇടതു  വലതു  മുന്നണികളുടെ  സ്ഥാനാർഥികളോട്  മുട്ടാനുള്ള  ഏക്കം  ഇയാൾക്ക് ഉണ്ടോ    എന്ന്  പലരും  നേരിട്ട്  ചോദിച്ചാലും,  അവയൊക്കെ  ഒരു  ചെറു ചിരിയിൽ  ഒതുക്കി  സാർ  വോട്ടു  ചോദിക്കും  .പ്രസംഗം  കഴിഞ്ഞു ഞങ്ങൾ അവിടെ ഉള്ള  എല്ലാ  കടകളും കയറി തിരഞ്ഞെടുപ്പ്  ഫണ്ട് പിരിക്കും.  ചിലര്  അമ്പതു പൈസയോ, ഒരു  രൂപയോ തരും. ചിലര്  പോടാ കോപ്പേ, പണിയെടുത്തു  ജീവിക്ക്   എന്ന്  തന്നെ പറയും. പിരിവു  കഴിഞ്ഞു സാർ  ഞങ്ങള്ക്ക് വയറു  നിറച്ചു  ഫുഡ്‌  വാങ്ങി തരും.ബാക്കി മൈക്കുകാരനും  ജീപ്പുകാരനും  കൊടുക്കും. അങ്ങനെ ഏകദേശം രണ്ടാഴ്ച    കുശാൽ   ആയിരുന്നു.തിരഞ്ഞെടുപ്പ്  കഴിഞ്ഞ  ദിവസം  ഇനി വീണ്ടും പഠിക്കാൻ പറയുമല്ലോ   എന്നോർത്ത്കുട്ടികൾ   സെന്റി  ആയി. സുധാകരൻ സാർ  നല്ല ആത്മവിശ്വാസത്തിൽ   ആയിരുന്നു. ജയിക്കും  എന്ന് തന്നെ പറഞ്ഞു. പെട്ടി പൊട്ടിച്ചപ്പോൾ  ഇരുനൂറിൽ  താഴെ  വോട്ടേ  ഉണ്ടായിരുന്നുള്ളൂ .തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണയാണ്, വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക്   വേണ്ടിയാണ് തിരഞ്ഞെടുപ്പ് എന്നീ  മഹദ്വചനങ്ങൾ  സാർ പറഞ്ഞു. ഇതേ വചനങ്ങൾ  പരീക്ഷ കഴിഞ്ഞും പറയേണ്ടി  വരും  എന്ന്  ഞാൻ ഓർത്തു.കോളേജിന്റെ  നാലുമാസത്തെ  വാടക  കുടിശ്ശിഖ  ഒന്നിച്ചു  കൊടുക്കാനായി  എന്നതായിരുന്നു   തിരഞ്ഞെടുപ്പിന്റെ  ബാക്കി  പത്രം. 



പരീക്ഷക്ക്‌  ഒരുമാസം  ബാക്കിയുള്ളപ്പോൾ എനിക്ക്    എറണാകുളത്തു ജോലി കിട്ടി.കോളേജിൽ പോയി  വിവരം  പറഞ്ഞപോൾ  സാറിനു നിരാശയായി.പരീക്ഷക്ക്  ഒരുമാസമല്ലേ ഇനിയുള്ളൂ എന്ന്  പറഞ്ഞു  ഞാൻ ആശ്വസിപ്പിച്ചു. വേറെ ജോലികിട്ടി  ഞാൻ  പോകുന്നു   എന്ന് പറഞ്ഞപ്പോൾ പി. കെ.രത്നമ്മ  കരഞ്ഞു.

ഇടക്കൊക്കെ  ഇതുവഴി  വരുമ്പോൾ  കയറണം എന്ന്  സാർ  പറഞ്ഞു. തിരഞ്ഞെടുപ്പിൽ  എന്റെ സേവനങ്ങളെ  സാർ  പുകഴ്ത്തി.ടൈ  കെട്ടുന്ന ജോലിയും  ട്രെയിനിങ്ങും  ഒക്കെ  ആയി എറണാകുളത്തു  രാജാപ്പാർട്ടു ജീവിതം നയിക്കവേ ,മൂന്നു നാല്  മാസത്തിനു  ശേഷം അവിചാരിതമായി   എനിക്കൊരു കാർഡ് കിട്ടി.പ്രൊഫസർ സുധാകരൻ സാറിന്റെ കല്യാണക്കുറി.

വധു  വളരെ  അടുത്തറിയാവുന്ന ഒരാളായിരുന്നു. പി കെ  രത്നമ്മ !